KeralaNews

പൊതിച്ചോറ് വിതരണം നിരോധിക്കുന്നതു കൊണ്ട് യുഡിഎഫ് സര്‍ക്കാരിനും ആരോഗ്യമന്ത്രിക്കും എന്ത് നേട്ടമെന്ന് പ്രതിപക്ഷ നേതാവ്

സര്‍ക്കാര്‍ ആശുപത്രികളില്‍ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കുമായി ഡിവൈഎഫ്‌ഐ വര്‍ഷങ്ങളായി മുടങ്ങാതെ നടത്തി വരുന്ന പൊതിച്ചോര്‍ വിതരണം നിരോധിക്കുന്നതു കൊണ്ട് എന്ത് നേട്ടമാണ് യുഡിഎഫ് സര്‍ക്കാരിനും ആരോഗ്യമന്ത്രിക്കുമുളളതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. ഒരു വിധ രാഷ്ട്രീയ പരിഗണനകളും ഇല്ലാതെ ചികില്‍സ തേടുന്നവര്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും നല്‍കി വരുന്ന മാതൃകാപരമായ സന്നദ്ധ പ്രവര്‍ത്തനമാണ് ഇതെന്നും അതില്‍ സങ്കുചിതരാഷ്ട്രീയത്തിന്റെ വിഷം കലക്കാന്‍ മനുഷ്യത്വമില്ലാത്തവര്‍ക്ക് മാത്രമേ സാധിക്കുകയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി.

കക്ഷിരാഷ്ട്രീയത്തിനും ജാതിമത ഭിന്നതകള്‍ക്കുമെല്ലാം അതീതമായി സര്‍വ്വരേയും പങ്കെടുപ്പിച്ചുകൊണ്ട് നടക്കുന്ന ഈ പൊതിച്ചോര്‍ വിതരണം ബദല്‍ സംവിധാനങ്ങള്‍ നടപ്പാക്കുന്നതിനു മുന്‍പാണ് തിരക്കുപിടിച്ച് നിരോധിക്കുന്നതെന്നും എന്തു നേട്ടമാണ് അതുകൊണ്ടു സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.

ആരോഗ്യമേഖല ഈയടുത്തു കാലത്തൊന്നും നേരിട്ടിട്ടില്ലാത്ത കെടുകാര്യസ്ഥതയിലൂടെയും പ്രതിസന്ധികളിലൂടെയും കടന്നുപോകുമ്പോഴും അവയ്ക്ക് പരിഹാരങ്ങള്‍ കാണാതെ മനുഷ്യര്‍ക്ക് ആഹാരം നിഷേധിക്കുന്നതിനാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നത്! കഴിഞ്ഞ രണ്ടു മാസം കൊണ്ട് പകര്‍ച്ചവ്യാധികളില്‍ നിന്നു 150 പേരാണ് സംസ്ഥാനത്ത് മരിച്ചത്. വിവിധ ജില്ലകളില്‍ നിന്നായി റിപ്പോര്‍ട്ട് ചെയ്തത് ഗുരുതരമായ 20 ചികിത്സാപിഴവുകള്‍! ഷിഗല്ല വ്യാപനം മാത്രം മുന്‍കാലത്തേക്കാള്‍ 10 ഇരട്ടിയിലേറെയായി. ഈ ഘട്ടത്തിലും ഡോക്ടര്‍മാരുടെ നിയമനം അനന്തമായി നീണ്ടു പോവുകയും ആശുപത്രികളില്‍ മരുന്നുകളുടെ ക്ഷാമം രൂക്ഷമാവുകയും ചെയ്യുന്ന സ്ഥിതിയാണുള്ളത് – അദ്ദേഹം ചൂണ്ടിക്കാട്ടി.

എന്നിട്ടും പൊതിച്ചോര്‍ വിതരണം പോലെ ജനോപകാരപ്രദമായ ഒരു പ്രവര്‍ത്തനം ആശുപത്രികളില്‍ നിരോധിക്കാനാണ് സര്‍ക്കാരിനു തിടുക്കം. ഇവര്‍ക്ക് ആരോടാണ്, എന്തിനോടാണ് പ്രതിബദ്ധത? രാഷ്ട്രീയ വൈരമല്ല, ജനങ്ങളുടെ ക്ഷേമമാണ് ഒരു സര്‍ക്കാരിനെ നയിക്കണ്ടത്. വിശക്കുന്നവന് ആഹാരം നല്‍കുക എന്നത് മനുഷ്യത്വമാണ്. അത് തിരിച്ചറിയാനുള്ള വിവേകമെങ്കിലും ഒരു ജനാധിപത്യ സര്‍ക്കാരിന് ഉണ്ടാകേണ്ടതുണ്ട് – അദ്ദേഹം വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button