
സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിയും പവർകട്ടും രൂക്ഷമായി തുടരുന്നതിനിടെ ഉദ്യോഗസ്ഥരുടെ അടിയന്തരയോഗം വിളിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. ചിഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ, കെ.എസ്.ഇ.ബി സി.എം.ഡി എം.ജി രാജമാണിക്യം എന്നിവർ യോഗത്തിൽ പങ്കെടുത്തു.
പ്രതിസന്ധി പരിഹരിക്കാൻ ഉടൻ നടപടി വേണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു. പുറമേ നിന്ന് ഉടൻ എത്ര വൈദ്യുതി വാങ്ങാനാവും , ചെലവെത്ര, റഗുലേറ്ററി കമ്മിഷനെ എത്ര വേഗം സമീപിക്കാനാവും എന്നീ ചോദ്യങ്ങളാണ് മുഖ്യമന്ത്രി യോഗത്തിൽ ഉന്നയിച്ചത്. പ്രശ്ന പരിഹാരത്തിന് കെ.എസ്.ഇ.ബി സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും സർക്കാരിന്റെ പൂർണ പിന്തുണ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി അറിയിച്ചു, വരും ആഴ്ചകളിൽ ഇതുപോലെ ഒരു സാഹചര്യം ഉണ്ടാകാൻ പാടില്ല.
കൃത്യമായ ആസൂത്രണം വേണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു.അതേസമയം സ്ഥലത്തില്ലാത്തതിനാൽ യോഗത്തിൽ വൈദ്യുതി മന്ത്രി സണ്ണി ജോസഫ് പങ്കെടുത്തിരുന്നില്ല. രാജ്യത്തൊട്ടാകെ വൈദ്യുതി ക്ഷാമമുള്ളതിനാൽ പുറത്ത് നിന്ന് വൈദ്യുതി വാങ്ങാൻ കഴിയാത്ത സാഹചര്യമാണുള്ളതെന്ന് മന്ത്രി ഇന്ന് രാവിലെ പറഞ്ഞിരുന്നു. നിലവിലെ സാഹചര്യത്തിൽ അത്ഭുതങ്ങളൊന്നും പ്രവർത്തിക്കാനാവില്ലെന്നും സ്ഥിതി തുടരുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രി അടിയന്തര യോഗം വിളിച്ചത്.



