NationalNews

പഞ്ചാബില്‍ രാഷ്ട്രീയ വിവാദം; എസ്‌ഐആറിന് പിന്നാലെ രാഘവ് ഛദ്ദ എംപി വോട്ടര്‍ പട്ടികയില്‍ നിന്നും പുറത്ത്

പഞ്ചാബില്‍ എസ്‌ഐആര്‍ നടപടികള്‍ക്ക് പിന്നാലെ രാജ്യസഭ എംപി രാഘവ് ഛദ്ദ വോട്ടര്‍ പട്ടികയില്‍ നിന്നും പുറത്ത്. ഇതേച്ചൊല്ലി പഞ്ചാബില്‍ രാഷ്ട്രീയ വിവാദം കനക്കുന്നു. കരട് വോട്ടര്‍ പട്ടികയില്‍ നിന്നും തന്റെ പേര് ഒഴിവാക്കിയതിന് പിന്നില്‍ പഞ്ചാബിലെ ആം ആദ്മി പാര്‍ട്ടി സര്‍ക്കാരിന്റെ പ്രതികാര നടപടിയാണെന്ന് രാഘവ് ഛദ്ദ ആരോപിച്ചു.

നേരത്തെ ആം ആദ്മി പാര്‍ട്ടി നേതാവായിരുന്നു രാഘവ് ഛദ്ദ. പിന്നീട് എഎപി നേതൃത്വവുമായി ഇടഞ്ഞ രാഘവ് ഛദ്ദ അടക്കമുള്ള നേതാക്കള്‍ ഈ വര്‍ഷം ആദ്യം ബിജെപിയിലേക്ക് കൂടുമാറുകയായിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ എസ്‌ഐആര്‍ നടപടികളുടെ ഭാഗമായി പുതുക്കിയ കരട് പട്ടിക പ്രസിദ്ധീകരിച്ചതോടെയാണ് വിവാദം ഉടലെടുത്തത്. സ്ഥലത്തില്ലാത്ത, മാറ്റിയ, മരിച്ച, ഡ്യൂപ്ലിക്കേറ്റ് തുടങ്ങിയ വിഭാഗത്തിലാണ് ഛദ്ദയുടെ പേര് പ്രത്യക്ഷപ്പെട്ടത്. ഛദ്ദയെ സ്ഥിരമായി പട്ടികയില്‍ നിന്നും നീക്കിയതായും രേഖപ്പെടുത്തിയിട്ടുണ്ട്. തന്റെ പേര് ഒഴിവാക്കിയ നടപടിയെ വിമര്‍ശിച്ച ഛദ്ദ, പാര്‍ലമെന്റ് അംഗങ്ങളെ കരട് പട്ടികയില്‍ നിലനിര്‍ത്തണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുശാസിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി.

വ്യക്തമായ പരിശോധന നടത്താതെയാണ് തീരുമാനമെടുത്തത്. മാര്‍ഗനിര്‍ദേശങ്ങളുടെ ലംഘനമാണ് നടന്നത്. 2024 ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മൊഹാലിയിലെ എസ്എഎസ് നഗറില്‍ വോട്ടു ചെയ്തിട്ടുള്ളതാണ്. രാഷ്ട്രീയ എതിരാളികളെ ലക്ഷ്യം വെച്ച് പഞ്ചാബിലെ എഎപി സര്‍ക്കാര്‍ പട്ടികയില്‍ കൃത്രിമം കാണിക്കുകയായിരുന്നു. വോട്ടര്‍ പട്ടികയില്‍ പേര് പുനഃസ്ഥാപിക്കാനായി നടപടി സ്വീകരിക്കുമെന്നും രാഘവ് ഛദ്ദ വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button