
ഔദ്യോഗിക തിരിച്ചറിയൽ രേഖകളോ അംഗീകാരങ്ങളോ ഇല്ലാതെ മാധ്യമങ്ങളെന്ന പേരിൽ എത്തി സ്വകാര്യ നിമിഷങ്ങൾ പകർത്തുകയും അവ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്യുന്ന മൊബൈൽ പാപ്പരാസികൾക്കെതിരെ രൂക്ഷ വിമർശനവുമായി ഫാത്തിമ തഹ്ലിയ എം.എൽ.എ. ഇത്തരം പ്രവർത്തനങ്ങൾ വ്യക്തിപരമായ അവകാശങ്ങളുടെ ലംഘനമാണെന്നും ഇനി വെച്ചുപൊറുപ്പിക്കില്ലെന്നും അവർ വ്യക്തമാക്കി.
തന്റെയും കൂടെയുള്ളവരുടെയും സ്വാഭാവിക ഇടപെടലുകളും സ്വകാര്യ സംഭാഷണങ്ങളും രഹസ്യമായി ചിത്രീകരിച്ച് തെറ്റായ രീതിയിൽ വ്യാഖ്യാനിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്ന പ്രവണത അടുത്തിടെ വർധിച്ചുവരുന്നതായി എം.എൽ.എ ചൂണ്ടിക്കാട്ടി. ജനപ്രതിനിധിയാണെന്ന കാരണത്താൽ ഒരാളുടെ സ്വകാര്യത പൂർണമായും നഷ്ടപ്പെടാൻ പാടില്ലെന്നും അവർ അഭിപ്രായപ്പെട്ടു.
തന്റെ ഔദ്യോഗിക പദവിയുമായി ബന്ധപ്പെട്ട പൊതുപ്രവർത്തനങ്ങളുമായി ഇത്തരം ഓൺലൈൻ ചാനലുകൾക്കോ മൊബൈൽ പാപ്പരാസികൾക്കോ യാതൊരു ബന്ധവുമില്ലെന്ന് ഫാത്തിമ തഹ്ലിയ വ്യക്തമാക്കി. ഒരു വ്യക്തിയെന്ന നിലയിലും ജനപ്രതിനിധിയെന്ന നിലയിലും സ്വകാര്യ ഇടങ്ങളിലേക്ക് അനുവാദമില്ലാതെ ക്യാമറകളുമായി അതിക്രമിച്ച് കടക്കുന്നത് അംഗീകരിക്കാനാകാത്ത നടപടിയാണെന്നും അവർ പറഞ്ഞു.
സ്വകാര്യത ലംഘിക്കുന്ന തരത്തിലുള്ള ഇത്തരം പ്രവർത്തനങ്ങളും സമൂഹമാധ്യമങ്ങളിലെ തെറ്റായ പ്രചാരണങ്ങളും തുടരുകയാണെങ്കിൽ, അതിന് പിന്നിൽ പ്രവർത്തിക്കുന്നവർക്കെതിരെ ശക്തമായ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും ഫാത്തിമ തഹ്ലിയ എം.എൽ.എ മുന്നറിയിപ്പ് നൽകി.



