KeralaNews

‘ദേവസ്വം ബോര്‍ഡ് ചെയര്‍മാനാകണം, ഗുരുവായൂരപ്പനെ സേവിച്ച് എനിക്ക് മരിക്കണം’; സുരേഷ് ഗോപി

ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ ആയി ഗുരുവായൂരപ്പനെ സേവിച്ച് മരിക്കണമെന്നതാണ് തന്റെ ഏറ്റവും വലിയ ആഗ്രഹമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഇത്രയേയുള്ളൂ ആഗ്രഹം, അല്ലാതെ ഇപ്പോള്‍ കാണുന്നതല്ല തന്റെ ആഗ്രഹം. അതിനപ്പുറം ഒന്നും താന്‍ ആഗ്രഹിക്കുന്നില്ലെന്നും ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ ദേവി അവാര്‍ഡ് ദാന ചടങ്ങില്‍ പങ്കെടുത്ത് സുരേഷ് ഗോപി പറഞ്ഞു.

‘ഇത് പറഞ്ഞാല്‍ അപകടമാകില്ലെന്ന് തോന്നുന്നു. അല്ലെങ്കില്‍ ഇപ്പോള്‍ തന്നെ നോര്‍ത്ത് ഇന്ത്യയിലെ പത്രങ്ങള്‍ സുരേഷ് ഗോപി രാജിവെച്ച് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാനായി പോയി എന്ന് പറഞ്ഞ് പുകിലാക്കി കളയും. ജീവിക്കാന്‍ വയ്യാത്ത അവസ്ഥയായിട്ടുണ്ട്.’- സുരേഷ് ഗോപി പറഞ്ഞു.

‘എന്റെ ജീവിതത്തില്‍ ഒത്തിരി വനിതകള്‍ സ്വാധീനിച്ചിട്ടുണ്ട്. അത് എന്റെ മുത്തശ്ശിയില്‍ നിന്ന് തുടങ്ങുന്നു. ആദ്യം രുചികരമായതും നല്ലതുമായ ഭക്ഷണം മുത്തശ്ശി ഒരുക്കി, അത് അമ്മയ്ക്ക് കൈമാറി. വിവാഹ ശേഷം എന്റെ ശക്തി ഭാര്യ രാധികയാണ്. കുട്ടികളെ വളര്‍ത്തുന്നതില്‍ രാധിക നിര്‍ണായക പങ്കുവഹിച്ചു. ഇതെല്ലാം ഞാന്‍ വളരെ പ്രധാന്യത്തോടെയാണ് കാണുന്നത്. എന്റെ വരുമാന രേഖകള്‍ പരിശോധിച്ചാല്‍ ഞാന്‍ എന്റെ ഭാര്യയ്ക്ക് നല്‍കുന്ന പ്രാധാന്യം മനസിലാകും. എന്റെ പേരില്‍ ഒരു ഫ്‌ലാറ്റുണ്ടെങ്കില്‍ അതിന്റെ ഒരു നില എന്റെ പേരിലും അടുത്തത് എന്റെ ഭാര്യയുടെ പേരിലായിരിക്കും. എന്റെ പേരില്‍ എന്തൊക്കെ സ്വത്തുണ്ടോ അതില്‍ പകുതി ഭാര്യയുടെ പേരിലാണ്. എന്റെ പേരില്‍ ഒരു വസ്തു ഉണ്ടെങ്കില്‍ രണ്ടെണ്ണം രാധികയുടെ പേരിലായിരിക്കും. മന്ത്രി സ്ഥാനം ഒഴിച്ച് ബാക്കി എല്ലാ മേഖലകളിലും ഭാര്യയ്ക്ക് തുല്യമായ പങ്ക് നല്‍കി കൃത്യമായ രേഖ വരച്ചിട്ടുണ്ട്. എന്റെ ഹൃദയത്തിലും ആ രേഖയുണ്ട്’- സുരേഷ് ഗോപി പറഞ്ഞു. രാഷ്ട്രീയ പ്രവര്‍ത്തകനാകാനുള്ള യോഗ്യത ആത്മാര്‍ഥതയുണ്ടാകണമെന്നതാണെന്നും ഈ യോഗ്യതയുണ്ടെങ്കില്‍ ശത്രുക്കള്‍ നമ്മെ കണ്ട് ഭയപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button