ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാൻ പോലീസ് ഡൽഹി എകെജി ഭവനിൽ; നീക്കത്തെ ചോദ്യം ചെയ്ത് ജോൺ ബ്രിട്ടാസ് എം.പി

എസ്.എഫ്.ഐ ഡൽഹി സെക്രട്ടറിയും വിദ്യാർത്ഥി നേതാവുമായ ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യുന്നതിനായി ഡൽഹി പോലീസ് സംഘം എകെജി ഭവനിലെത്തി. പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട് 2021-ൽ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടിയെന്നാണ് പോലീസിന്റെ വിശദീകരണം. ഈ കേസിൽ കോടതിയിൽ വാദം നടക്കുന്നതിനിടയിലാണ് ഡൽഹി പോലീസിന്റെ സംഘം ഐഷിയെ കസ്റ്റഡിയിലെടുക്കാൻ ഡൽഹിയിലെ എകെജി ഭവനിലെത്തിയത്. സി.ജെ.പി പ്രതിഷേധങ്ങളിൽ പങ്കെടുത്തവർക്കെതിരെ രജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കുമെന്ന് കേന്ദ്ര സർക്കാർ ഉറപ്പുനൽകിയിരുന്നു.
എന്നാൽ ഡൽഹിക്കകത്തും പുറത്തും പ്രതിഷേധങ്ങളിൽ പങ്കെടുത്തവർക്കെതിരെ തുടർച്ചയായ അറസ്റ്റ് നടപടികൾ ഉണ്ടാകുന്നുണ്ട്. ഡൽഹി പോലീസിന്റെ നടപടിയെ രൂക്ഷമായി വിമർശിച്ച് ജോൺ ബ്രിട്ടാസ് എം.പി രംഗത്തെത്തി. ജന്തർ മന്തറിൽ പ്രതിഷേധിച്ച ആരെയും വെറുതെ വിടില്ലെന്ന പ്രതികാര സന്ദേശം നൽകാനാണ് പോലീസ് ശ്രമിക്കുതെന്നും, യൂണിഫോം ധരിക്കാതെയാണ് വനിതാ പോലീസ് അടക്കമുള്ളവർ എകെജി ഭവനിലെത്തിയതെന്നും ജോൺ ബ്രിട്ടാസ് പറഞ്ഞു. കൃത്യമായ യൂണിഫോം ധരിച്ച ശേഷം മാത്രം എകെജി ഭവനിലേക്ക് പ്രവേശിക്കണമെന്ന് ജോൺ ബ്രിട്ടാസ് വനിതാ പോലീസിനോട് ആവശ്യപ്പെട്ടു.


