KeralaNews

‘യുവതി പ്രവേശനത്തിലെ നിലപാട് മാറ്റം ഭയം കൊണ്ട്’; സര്‍ക്കാരിന്റേത് കുറ്റസമ്മതമെന്ന് പ്രതിപക്ഷ നേതാവ്

തെരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമെന്നുള്ള ഭയം കൊണ്ടാണ് യുവതി പ്രവേശനത്തില്‍ സര്‍ക്കാര്‍ നിലപാട് മാറ്റിയതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. നവോത്ഥാനം എന്ന അവകാശവാദം പിന്‍വലിച്ച് സര്‍ക്കാര്‍ മാപ്പ് പറയണമെന്നും സതീശന്‍ ആവശ്യപ്പെട്ടു. പ്രതിപക്ഷം പിന്തിരിപ്പന്‍മാരും അവര്‍ നവോത്ഥാനവാദികളുമാണെന്നാണ് അന്ന് പറഞ്ഞിരുന്നത്. ആചാരാനുഷ്ടാനങ്ങളില്‍ മാറ്റം വരുത്തരുതെന്നും അത് അപകടകരമായ സാഹചര്യം ഉണ്ടാക്കുമെന്നും ഞങ്ങള്‍ പറഞ്ഞപ്പോള്‍ പിന്തിരിപ്പന്മാരാണെന്നാണ് സിപിഎം പറഞ്ഞത്. തെരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമെന്ന് ഭയന്നാണ് ഇപ്പോള്‍ തീരുമാനം എടുത്തിരിക്കുന്നത്, നേരത്തെ തീരുമാനം എടുത്തിരുന്നെങ്കില്‍ ഈ കുഴപ്പങ്ങളൊന്നും ഉണ്ടാകില്ലായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പൊലീസിനെ ഉപയോഗിച്ച് യുവതികളെ പ്രവേശിപ്പിക്കേണ്ട കാര്യവും ഇല്ലായിരുന്നു. തുടര്‍ച്ചയായി തെറ്റുകള്‍ സമ്മതിച്ചു എന്നതിന്റെ കുറ്റസമ്മതമാണ് സര്‍ക്കാരിന്റെ നിലപാട് മാറ്റം. പൊതുസമൂഹത്തോട് മാപ്പ് പറഞ്ഞു വേണം സര്‍ക്കാരും സിപിഎമ്മും നിലപാട് മാറ്റം പ്രഖ്യാപിക്കാനെന്നും സതീശന്‍ ആവശ്യപ്പെട്ടു. സര്‍ക്കാരും സിപിഎമ്മും യുവതി പ്രവേശനത്തിന് എതിരല്ലായിരുന്നെങ്കില്‍ പിന്നെ എന്തിനാണ് നവോത്ഥാന സമിതിയും വന്‍മതിലും ഉണ്ടാക്കിയതെന്നും സതീശന്‍ ആരാഞ്ഞു.

മന്ത്രിസഭായോഗത്തില്‍ പിന്‍വാതില്‍ നിയമനങ്ങള്‍ എല്ലാം സ്ഥിരപ്പെടുത്താന്‍ ശ്രമിക്കുകയാണ്. നിയമവിരുദ്ധമായ ഒരു പിന്‍വാതില്‍ നിയമനവും അനുവദിക്കില്ല. മന്ത്രിസഭ തീരുമാനിച്ചാലും നിയമവിരുദ്ധമായതെല്ലാം ജനാധിപത്യ സര്‍ക്കാര്‍ അധികാരത്തില്‍ എത്തുമ്പോള്‍ റദ്ദാക്കും. അത്തരം ഒരു തീരുമാനങ്ങളും പോകുന്ന പോക്കില്‍ എടുക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button