KeralaNews

‘അഴിമതി ജനങ്ങള്‍ക്ക് നേരിട്ട് അറിയിക്കാം’; പ്രൊജക്ട് സീറോ കര്‍മപദ്ധതിയുമായി ആഭ്യന്തര വകുപ്പ്

സംസ്ഥാനത്തെ പൂര്‍ണമായി അഴിമതി മുക്തമാക്കുക ലക്ഷ്യമിട്ട് ‘പ്രൊജക്ട് സീറോ കര്‍മപദ്ധതി’യുമായി ആഭ്യന്തര വകുപ്പ്. ജനങ്ങളുടെ സഹായത്തോടെ പദ്ധതി നടപ്പിലാക്കുമെന്നും അഴിമതി കണ്ടാല്‍ ജനങ്ങള്‍ക്ക് ഇനി മുതല്‍ നേരിട്ടറിയിക്കാമെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു.

അഴിമതിക്കാരായ ഒരു ഉദ്യോഗസ്ഥരെയും നേതാക്കളെയും വെറുതെ വിടില്ല, അവരെ വിജിലന്‍സ് നിരീക്ഷിക്കും. വിജിലന്‍സ് മിന്നല്‍ പരിശോധനകള്‍ തുടരും. പാവപ്പെട്ടവന് പണം കൊടുക്കാതെ ആവശ്യങ്ങള്‍ നേടിയെടുക്കാനാവണം. പണം കൊടുത്ത് കാര്യം നടത്തുന്ന നിലപാട് ഉപേക്ഷിക്കണം. സര്‍ക്കാരില്‍ നിന്ന് ലഭിക്കുന്നത് ആനുകൂല്യങ്ങളല്ല. അവകാശമാണ്. ജനങ്ങളുടെ സഹായമുണ്ടെങ്കില്‍ പദ്ധതി വിപ്ലവമാകുമെന്നും ചെന്നിത്തല പറഞ്ഞു.

അഴിമതി കൂടുതല്‍ ഡിജിറ്റല്‍ മാര്‍ഗം വഴിയാണ്. ഡിജിറ്റല്‍ അഴിമതിയെയും ഫലപ്രദമായി നേരിടാനുളള പദ്ധതിയാണിത്. അഴിമതി തടയാനുളള കാര്യങ്ങള്‍ക്ക് മുന്‍തൂക്കം കൊടുക്കും. ജനങ്ങളില്‍ അവബോധമുണ്ടാക്കും. അഴിമതിയെ പൂര്‍ണമായും നിര്‍മാര്‍ജനം ചെയ്യാനാണ് പരിശ്രമം. വിജിലന്‍സിനെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കും. വിജിലന്‍സ് മിന്നല്‍ പരിശോധനകള്‍ തുടരും. സര്‍ക്കാര്‍ ഓഫീസുകളിലെ ഏജന്റുമാരെ പിടിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വിജിലന്‍സ് മാന്വല്‍ പരിഷ്‌കരിക്കാന്‍ തീരുമാനിച്ചതായും ആഭ്യന്തര മന്ത്രി അറിയിച്ചു. ഇതിനുള്ള കരട് തയ്യാറാക്കിയിട്ടുണ്ട്. വിജിലന്‍സ് മേധാവി തയ്യാറാക്കിയ കരട് പരിശോധിച്ച ശേഷം മാന്വല്‍ പരിഷ്‌കരണത്തിന് അന്തിമ രൂപം നല്‍കും. ഉദ്യോഗസ്ഥരുടെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കും. അഴിമതി നിരോധന നിയമത്തിലെ ഭേദഗതി കാര്യങ്ങള്‍ ദുഷ്‌കരമാക്കിയിട്ടുണ്ടെന്നതിനാല്‍ അതില്‍ മാറ്റങ്ങള്‍ കൊണ്ടുവരണമെന്നും മന്ത്രി വ്യക്തമാക്കി. അഴിമതിക്കേസുകള്‍ വേഗത്തില്‍ തീര്‍ക്കണം. കേസുകള്‍ നീണ്ടുപോകുന്നത് ഉദ്യോഗസ്ഥരുടെ കുറ്റമല്ല. കാലതാമസം കുറയ്ക്കാനാണ് തീരുമാനം. അതിന് തക്ക രീതിയിലുളള മാറ്റങ്ങള്‍ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button