
കെപിസിസി അധ്യക്ഷ ചർച്ചകൾ ഡൽഹിയിൽ സജീവം. മുതിർന്ന നേതാക്കളിൽ അഭിപ്രായങ്ങൾ തേടാനാണ് ഹൈക്കമാൻഡ് തീരുമാനം. അതിനിടെ കെസി വേണുഗോപാലുമായി കൂടിക്കാഴ്ച നടത്തി മാത്യു കുഴൽനാടൻ. കെ സി വേണുഗോപാലിന്റെ ഡൽഹിയിലെ വസതിയിൽ എത്തിയതായിരുന്നു കൂടിക്കാഴ്ച. കെസി പക്ഷത്ത് നിന്ന് കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്ന പ്രധാന നേതാക്കളിൽ ഒരാളാണ് മാത്യു കുഴൽനാടൻ.
മുതിർന്ന നേതാക്കളുമായി ആശയവിനിമയം നടത്താൻ ദീപ ദാസ് മിൻഷിയെ ചുമതലപ്പെടുത്തി. മുൻ കെപിസിസി അധ്യക്ഷന്മാരുടെ അഭിപ്രായങ്ങൾ തേടും. പാർലമെൻറ് സമ്മേളനം കഴിഞ്ഞാൽ ചർച്ചകൾ പൂർത്തിയാക്കി അധ്യക്ഷനെ പ്രഖ്യാപിക്കാൻ നീക്കം. കൊടിക്കുന്നിൽ സുരേഷ്, ബെന്നി ബഹനാൻ, ആന്റോ ആന്റണി, ജോസഫ് വാഴയ്ക്കൻ, കെ.സി.ജോസഫ്, അടൂർ പ്രകാശ് തുടങ്ങിയ നേതാക്കളുടെ പേരുകളും അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്.
നിലവിലെ അധ്യക്ഷനായ സണ്ണി ജോസഫിനെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയതോടെയാണ് പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കേണ്ട സാഹചര്യം ഉണ്ടായത്. സംസ്ഥാന കോൺഗ്രസിൽ കെപിസിസി അധ്യക്ഷനില്ലാത്തത് നിലവിൽ വലിയ സംഘടനാ പ്രതിസന്ധികൾക്ക് കാരണമാകുന്നുണ്ട്. ഈ പശ്ചാത്തലത്തിൽ എത്രയും വേഗം പുതിയ അധ്യക്ഷനെ നിയമിക്കേണ്ടത് അത്യാവശ്യമാണെന്ന നിലപാടിലാണ് എഐസിസി നേതൃത്വം.



