
നീറ്റ് – യുജി പരീക്ഷാ ക്രമക്കേടിനെതിരായി ജൂലൈ 30ന് ഡൽഹി ജന്തർ മന്തറിൽ നടന്ന സമരത്തിൽ പ്രതിഷേധക്കാർക്കെതിരെ നടപടി എടുക്കില്ലെന്ന് സർക്കാർ. സുപ്രീം കോടതി നിർദേശ പ്രകാരമാണ് തീരുമാനമെന്ന് ഡൽഹി സർക്കാർ വ്യക്തമാക്കി. പ്രതിഷേധത്തിനിടെ ഉണ്ടായ എല്ലാ അറസ്റ്റുകളും പുനഃപരിശോധിക്കുമെന്നും ആഭ്യന്തര വകുപ്പിറക്കിയ പ്രസ്താവനയിൽ വിശദമാക്കി. സിജെപി ഇക്കാര്യങ്ങൾ നിർദേശങ്ങളിൽ ഒന്നായി നേരത്തെ തന്നെ അവതരിപ്പിച്ചിരുന്നു.
കേസുകളിൽ അറസ്റ്റോ കസ്റ്റഡിയിലെടുക്കലോ ഇതിനകം നടന്നിട്ടുണ്ടെങ്കിൽ, അവ പുനഃപരിശോധിക്കുന്നതിനും അറസ്റ്റിലായവരെ വിട്ടയക്കുന്നതിനുമുള്ള നടപടികൾ വേഗത്തിൽ പൂർത്തിയാക്കും. അതേസമയം ക്രിമിനൽ പശ്ചാത്തലമുള്ളവർക്ക് ഉത്തരവിന്റെ സംരക്ഷണം ലഭിക്കില്ല. 2026 ജൂലൈ 29 ന് വൈകുന്നേരം 6 മണി വരെ ഡൽഹിയിൽ പ്രതിഷേധവുമായി ബന്ധപ്പെട്ട് 13 പൊലീസ് കേസുകളാണ് രജിസ്റ്റർ ചെയ്തത്. നീറ്റ് യുജി ചോദ്യപേപ്പർ ചോർച്ചയ്ക്ക് പിന്നിൽ വൻ ആസൂത്രണവും രാജ്യവ്യാപക ഗൂഢാലോചനയും നടന്നിട്ടുണ്ട്. പിന്നിൽ പരീക്ഷാ വിദഗ്ധരും, കോച്ചിങ് ഇൻസ്റ്റിറ്റ്യൂട്ട് നടത്തിപ്പുകാരും, ഇടനിലക്കാരും ഉൾപ്പെട്ട വൻ ശൃംഖലയെന്നാണ് സിബിഐ കുറ്റപത്രത്തിലെ കണ്ടെത്തൽ.
പിവി കുൽക്കർണി, മനീഷ മന്ദാരെ എന്നീ കെമിസ്ട്രി, ഫിസിക്സ് അധ്യാപകരിൽ നിന്നാണ് ചോദ്യങ്ങൾ വ്യാപകമായി ചോർന്നത്. മഹാരാഷ്ട്രയിലെ ലാത്തൂരിലുള്ള RCC കോച്ചിംഗ് സെന്ററും ചോർച്ചയുടെ വ്യാപ്തി വലുതാക്കി. കോച്ചിംഗ് സെന്റർ ഉടമ ശിവരാജ് ഉൾപ്പടെ 13 പേരെയാണ് കുറ്റപത്രത്തിൽ പ്രതിചേർത്തിരിക്കുന്നത്. ശിവരാജ് പകർത്തിയ 132 കെമിസ്ട്രി ചോദ്യങ്ങളിൽ 111 എണ്ണവും ചോദ്യപേപ്പറുമായി പൊരുത്തപ്പെട്ടിരുന്നു. അധ്യാപകരും ഇടനിലക്കാരും അടങ്ങിയ ഒരു വലിയ ശൃംഖലയാണ് ചോർച്ചയ്ക്ക് പിന്നിൽ. കുറ്റകൃത്യത്തിന്റെ ഉറവിടം മഹാരാഷ്ട്ര ആണെന്നും കണ്ടെത്തി. മഹാരാഷ്ട്രയിൽ നിന്ന് രാജസ്ഥാൻ വഴി ഹരിയാനയിലേക്കും കേരളത്തിലേക്കും രണ്ടു വഴികളായാണ് ചോർച്ച സംഭവിച്ചിരിക്കുന്നത്. ടെലിഗ്രാം ആപ്പിലൂടെയുള്ള പരിശോധനയാണ് ഈ വിവരങ്ങൾ സിബിഐയ്ക്ക് നൽകിയത്.



