KeralaNews

മുഖ്യമന്ത്രി പദത്തിനായി നേതാക്കൾ ; സർക്കാർ രൂപീകരണത്തിൽ എഐസിസി കൂടിയാലോചന ഇന്ന്

കേരളത്തിൽ പുതിയ സർക്കാർ രൂപീകരണത്തിനുള്ള നടപടികൾ കോൺഗ്രസ് ഹൈക്കമാൻഡ് വേഗത്തിലാക്കി. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിനായി എഐസിസി നേതാക്കൾ ഇന്ന് കൂടിയാലോചനകൾ നടത്തും. വിഷയത്തിൽ ഓരോ എംഎൽഎയുടെയും എംപിമാരുടേയും അടക്കം പ്രധാന ജനപ്രതിനിധികളുടെ നിലപാട് തേടുന്നതിനായി പ്രത്യേക നിരീക്ഷകരെ ഇന്ന് തന്നെ നിയോഗിച്ചേക്കുമെന്നാണ് വിവരം. ഒരാഴ്ചയ്ക്കുള്ളിൽ മുഖ്യമന്ത്രിയുടെ കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാനാണ് പാർട്ടി ശ്രമിക്കുന്നത്.

അതേസയമം, മുഖ്യമന്ത്രി പദത്തിനായി പാർട്ടിയിലെ പ്രമുഖ നേതാക്കൾക്കിടയിൽ നീക്കങ്ങൾ ശക്തമായിട്ടുണ്ട്. ഭൂരിഭാഗം എംഎൽഎമാരുടെയും പിന്തുണ തങ്ങൾക്കുണ്ടെന്നാണ് കെസി പക്ഷം അവകാശപ്പെടുന്നത്. കൂടുതൽ എംപിമാരും മുതിർന്ന നേതാക്കളും ഒപ്പമുണ്ടാകുമെന്നും ഇവർ പ്രതീക്ഷിക്കുന്നു. എംഎൽഎമാരുടെ എണ്ണം മാത്രമല്ല പരിഗണിക്കേണ്ടതെന്നാണ് വിഡി. സതീശൻ വിഭാഗത്തിന്റെ നിലപാട്. ഘടകകക്ഷികളെ കൂടെനിർത്തിക്കൊണ്ടുള്ള നീക്കങ്ങൾക്കാണ് സതീശൻ പ്രാധാന്യം നൽകുന്നത്. പദവി ലഭിച്ചില്ലെങ്കിൽ അദ്ദേഹം കടുത്ത നിലപാടുകളിലേക്ക് നീങ്ങിയേക്കുമെന്ന സൂചനയുണ്ട്. ഈ സാഹചര്യത്തിൽ ടീം യുഡിഎഫിന്റെ നായകനെ എങ്ങിനെ മാറ്റിനിർത്തും എന്ന ചോദ്യമാണ് ഉയരുന്നത്. ഇതിനെല്ലാം പുറമെ, സീനിയോറിറ്റിക്കാണ് മുഖ്യമന്ത്രി പദത്തിൽ മുൻഗണന നൽകേണ്ടതെന്ന് ചെന്നിത്തല വിഭാഗവും വാദിക്കുന്നു.

എംഎൽഎമാർക്ക് പുറമെ എംപിമാരോടും മുതിർന്ന നേതാക്കളോടും നിരീക്ഷകർ സംസാരിക്കും. എല്ലാ റിപ്പോർട്ടുകളും വിലയിരുത്തിയ ശേഷം രാഹുൽ ഗാന്ധിയാകും അന്തിമ തീരുമാനം പ്രഖ്യാപിക്കുക. നിലവിൽ ആരുടെയും പേര് പാർട്ടി തള്ളിക്കളയുന്നില്ല. കോൺഗ്രസിന് ഒറ്റയ്ക്ക് 63 സീറ്റുകൾ ഉള്ളതിനാൽ ഘടകകക്ഷികളുടെ നിലപാടിന് വഴങ്ങണമെന്ന സമ്മർദ്ദം പാർട്ടിക്കില്ല. എങ്കിലും സമവായത്തിലൂടെ ധാരണയിലെത്തണമെന്ന ആഗ്രഹം നേതാക്കൾ അറിയിച്ചിട്ടുണ്ട്. ഉപമുഖ്യമന്ത്രി പദം നിലവിൽ ചർച്ചകളിൽ ഇല്ലെന്നുമാണ് പാര്‍ട്ടി വൃത്തങ്ങളിൽ നിന്നി ലഭിക്കുന്ന സൂചന.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button