
പി.എം ശ്രീ പദ്ധതി സംബന്ധിച്ച സംസ്ഥാന സർക്കാരിന്റെ നിലപാട് വിവാദമായതിനെ തുടർന്ന് പ്രതികരണവുമായി സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ. അധികാരത്തിലെത്തിയാൽ പദ്ധതി റദ്ദാക്കുമെന്ന് പറഞ്ഞ സർക്കാർ ഇപ്പോൾ അതുമായി മുന്നോട്ട് പോകുന്നതെന്തുകൊണ്ടാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ തന്നെ വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.ചരിത്ര സത്യങ്ങൾക്കും വിദ്യാഭ്യാസ മൂല്യങ്ങൾക്കും വിരുദ്ധമായ ഘടകങ്ങൾ പദ്ധതിയിലുണ്ടെങ്കിൽ അത് നടപ്പാക്കാൻ പാടില്ലെന്നും ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു. എന്നാൽ സർക്കാർ ഇതുവരെ പദ്ധതി തുടരുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെന്നും, വിഷയത്തിൽ പഠനം നടത്താൻ മന്ത്രിതല ഉപസമിതിയെ നിയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം, പിഎം ശ്രീ പദ്ധതിയിൽ തുടരാൻ സർക്കാർ തീരുമാനിച്ചതായി മുഖ്യമന്ത്രി വി.ഡി. സതീശൻ അറിയിച്ചു. പദ്ധതിയുമായി ബന്ധപ്പെട്ട ആശയപരമായ നിലപാടുകൾ കേന്ദ്രസർക്കാരിനെ അറിയിക്കുന്നതിന് മുമ്പ് നാലംഗ മന്ത്രിതല ഉപസമിതിയുടെ റിപ്പോർട്ട് പരിഗണിക്കുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.പൊതുവിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ അധ്യക്ഷനായ ഉപസമിതിയിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ, മന്ത്രിമാരായ പി.സി. വിഷ്ണുനാഥ്, എം. ലിജു എന്നിവരാണ് അംഗങ്ങൾ.
പദ്ധതിയുടെ നിലവിലെ സ്ഥിതിയെക്കുറിച്ചുള്ള റിപ്പോർട്ട് വിദ്യാഭ്യാസ മന്ത്രി മുഖ്യമന്ത്രിക്ക് കൈമാറിയിട്ടുണ്ട്. മുൻ സർക്കാർ പിഎം ശ്രീയുമായി ബന്ധപ്പെട്ട നടപടികൾ മരവിപ്പിച്ചതിന് നിയമപരമായ സാധുതയില്ലെന്നാണ് റിപ്പോർട്ടിലെ പ്രധാന കണ്ടെത്തൽ. കൂടാതെ, പദ്ധതി വേണ്ടെന്ന് വച്ച് കേന്ദ്രത്തിന് കത്ത് നൽകിയിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാനം ഇതിനകം 92 കോടി രൂപയിലധികം കൈപ്പറ്റിയിട്ടുണ്ടെന്നും, 106 കോടി രൂപ കൂടി കേന്ദ്രം അനുവദിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ സാഹചര്യത്തിലാണ് പദ്ധതിയിൽ നിന്ന് പിന്മാറുക പ്രായോഗികമല്ലാത്തതെന്നും സർക്കാർ വിലയിരുത്തുന്നത്. എന്നാൽ സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ അവകാശങ്ങളെയും പാഠ്യപദ്ധതി സ്വാതന്ത്ര്യത്തെയും ബാധിക്കാത്ത രീതിയിൽ മാത്രമേ പദ്ധതി നടപ്പാക്കൂവെന്നും, ആവശ്യമായ ഇളവുകൾ കേന്ദ്രത്തോട് ആവശ്യപ്പെടുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പിഎം ശ്രീ വിഷയത്തിൽ ബിജെപി ഇതര സംസ്ഥാനങ്ങളുമായി ചേർന്ന് നിലപാട് സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



