
ലോകത്തിന് മാതൃകയായ കേരളത്തിലെ ആരോഗ്യമേഖലയുടെ പ്രവർത്തനങ്ങളെ അട്ടിമറിക്കാൻ, സ്വകാര്യ മേഖലയ്ക്ക് വേണ്ടി അക്രമം അഴിച്ചു വിടാനാണ് യൂത്ത് കോൺഗ്രസ് ശ്രമിക്കുന്നതെന്ന് വി കെ സനോജ്. ചില ഒറ്റപ്പെട്ട സംഭവങ്ങളെ പർവ്വതീകരിച്ച് ഇതാണ് ആരോഗ്യ മേഖലയിലെ സാഹചര്യം എന്ന വരുത്തി തീർക്കാൻ സതീശന്‍റെ കൂലിപ്പട്ടാളം ശ്രമിക്കുന്നെന്നും ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി ആരോപിച്ചു.
ആരോഗ്യമന്ത്രിയുടെ വീട്ടിലേക്ക് അതിക്രമിച്ചു കയറി റീത്ത് വയ്ക്കുന്ന അവസ്ഥയാണ് ഉണ്ടായത്. വണ്ടാനം സംഭവത്തിൽ അടിയന്തരമായി ആരോഗ്യമന്ത്രി തുടർനടപടി സ്വീകരിച്ചിട്ടുണ്ട്. ഒരുതരത്തിലെ കാലതാമസവും ഉണ്ടായിട്ടില്ല. കേരളത്തിൽ 0.2 ശതമാനം മാത്രമാണ് ഇത്തരത്തിലുള്ള പിഴവുകൾ ഉണ്ടാകുന്നത്. എന്നാൽ, ഇതിന്‍റെ പേരിലും ആക്രമണം അഴിച്ചുവിടുകയാണ്. കനഗോലുവാണ് ഇത്തരം സമരങ്ങൾക്കുള്ള ആശയം നൽകുന്നതെന്നും വി കെ സനോജ് ആരോപിച്ചു.
കേന്ദ്രസർക്കാർ യുവജനവിരുദ്ധ സമീപനം സ്വീകരിക്കുന്നതായും ഇതിനെതിരെ ശക്തമായ സമരപരിപാടി ഡിവൈഎഫ്ഐ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. 2500 കേന്ദ്രങ്ങളിൽ യൂത്ത് മാർച്ച് സംഘടിപ്പിക്കും. ഫെബ്രുവരി 28 മുതൽ മാർച്ച് 12 തീയതികളിൽ ആയിട്ടാണ് പ്രതിഷേധം നടത്തുക.



