
വടകര കാഫിർ സ്ക്രീൻഷോട്ട് കേസിൽ എംഎസ്എഫ് നേതാവ് മുഹമ്മദ് കാസിമിനെ പ്രതിസ്ഥാനത്ത് നിന്ന് ഒഴിവാക്കി പ്രത്യേക അന്വേഷണസംഘം. കാസിം അല്ല സ്ക്രീൻഷോട്ട് നിർമിച്ചത് എന്ന് വ്യക്തമായ സാഹചര്യത്തിലാണ് നടപടി. എൽഡിഎഫ് നൽകിയ പരാതിയിലായിരുന്നു മുഹമ്മദ് കാസിമിനെ പ്രതി ചേർത്തത്.
കാസിമിൻ്റെ ഫോൺ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിരുന്നു, പിന്നാലെ കാസിം കുറ്റക്കാരൻ അല്ല എന്ന് പോലീസ് കോടതിയെ അറിയിച്ചു. സന്ദേശം വ്യാജമാണെന്ന് കാണിച്ച് യൂത്ത് ലീഗും പരാതി നൽകിയിരുന്നു. രണ്ട് വർഷമായി നിയമപോരാട്ടത്തിൽ ആയിരുന്നു മുഹമ്മദ് കാസിം. കേസിൽ ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കർ അറസ്റ്റിലായിരുന്നു. സ്ക്രീൻഷോർട്ട് നിർമ്മിച്ചത് ജിതിൻ ഭാസ്കറിന്റെ ഫോണിൽ നിന്നാണ് എന്നാണ് എസ്.ഐ.ടിയുടെ കണ്ടെത്തൽ. സ്ക്രീൻഷോട്ട് ആര് നൽകിയതാണെന്ന കാര്യത്തിൽ ഇപ്പോഴും അവ്യക്തത തുടരുകയാണ്.
2024 ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് യുഡിഎഫ് സ്ഥാനാർഥിക്കെതിരെ പ്രചരിച്ചതാണ് കാഫിർ സ്ക്രീൻഷോട്ട്. യൂത്ത് ലീഗ് പ്രവർത്തകൻ മുഹമ്മദ് കാസിമിനെയാണ് ആദ്യം പൊലീസ് പ്രതി ചേർത്തത്. ഹൈക്കോടതി ഇടപെടലിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഡിവൈഎഫ് ഐപ്രവർത്തകൻ റിബേഷ് രാമകൃഷ്ണനാണ് ഇത് ആദ്യം പോസ്റ്റ് ചെയ്തതെന്ന് കണ്ടെത്തി. തുടർന്ന് അന്വേഷണം മുന്നോട്ടു പോയിരുന്നില്ല. പിന്നാലെ, യുഡിഎഫ് സർക്കാർ അധികാരമേറ്റതിനെ തുടർന്ന് നടത്തിയ ഊർജിതമായ അന്വേഷണത്തിലാണ് ആദ്യ അറസ്റ്റിലേക്ക് നയിച്ചത്.



