
കാഫിർ സ്ക്രീൻഷോട്ട് കേസിലെ പ്രതി ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കറിനെ പ്രത്യേക അന്വേഷണ സംഘം ഇന്നും ചോദ്യം ചെയ്യും. പൊലീസ് കസ്റ്റഡിയിൽ ലഭിച്ച ജിതിനെ ഇന്നലെ മുതൽ എസ്ഐടി ചോദ്യം ചെയ്ത് വരികയാണ്. വ്യാജ സ്ക്രീൻഷോട്ട് ആദ്യം ബ്രോഡ് കാസറ്റ് ചെയ്ത ജിതിനിൽ നിന്ന് മാത്രമേ സ്ക്രീൻഷോട്ടിന്റെ ഉറവിടത്തെക്കുറിച്ച് വിവരം ലഭിക്കൂ എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
ജിതിനുമായി ബന്ധപ്പെട്ട സ്ഥലങ്ങളിൽ കൊണ്ടുപോയി തെളിവെടുക്കാനും സാധ്യതയുണ്ട്. നാളെ വൈകിട്ട് 5 മണി വരെയാണ് ജിതിന്റെ കസ്റ്റഡി. ‘വടകര സ്ക്വാഡ്’ എന്ന വാട്സ്ആപ്പ് ഗ്രൂപ്പിൽ സ്ക്രീൻഷോട്ട് ആദ്യം ഷെയർ ചെയ്തത് ജിതിൻ ഭാസ്കറാണെന്ന് എസ്ഐടി നേരത്തെ കണ്ടെത്തിയിരുന്നു. സ്ക്രീൻഷോട്ട് ബ്രോഡ്കാസ്റ്റ് സന്ദേശമായി പങ്കുവെച്ചത് ജിതിനാണെന്നും എസ്ഐടി കണ്ടെത്തിയിരുന്നു.
ആരാണ് കാഫിർ സ്ക്രീൻഷോട്ട് നിർമിച്ചതെന്നതും യഥാർഥ ഉറവിടം എവിടെയാണെന്ന് കണ്ടുപിടിക്കലുമായിരുന്നു പ്രത്യേക അന്വേഷണ സംഘത്തിന്റെ മുൻപിലുണ്ടായിരുന്ന പ്രധാന വെല്ലുവിളി. ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണൻ ‘റെഡ് എൻകൌണ്ടറെന്ന’ ഗ്രൂപ്പിൽ പങ്കുവെച്ചതായിരുന്നെന്നും ഇതിന്റെ യഥാർഥ ഉറവിടം എവിടെ നിന്നാണെന്ന് കണ്ടെത്തുക അസാധ്യമാണ് എന്നുമായിരുന്നു കഴിഞ്ഞ സർക്കാറിന്റെ കാലത്തെ പൊലീസ് നലപാട്.



