
വി ഡി സതീശന്റെ സോഷ്യല്‍ മീഡിയ കോര്‍ഡിനേറ്റര്‍ എന്നവകാശപ്പെടുന്ന ആള് ലഹരി കേസില്‍ പിടിയിലായ സംഭവത്തില്‍ പ്രതികരണവുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. സംഭവത്തില്‍ പ്രതിപക്ഷ നേതാവിന്റെ ആരോപണം ശുദ്ധതെറ്റാണെന്ന് മന്ത്രി കുറ്റപ്പെടുത്തി. അവര്‍ ഭരിച്ചപ്പോള്‍ ലഹരിക്ക് തടയിടാന്‍ ഒന്നും ചെയ്യാന്‍ തയ്യാറായില്ല. എന്നാല്‍ അത് ചെയ്യുന്നവരെ പിന്തുണയ്ക്കുകയല്ലേ വേണ്ടത്. പ്രതിപക്ഷ നേതാവ് ഇതില്‍ രാഷ്ട്രീയം കലര്‍ത്തരുതെന്നും ചെന്നിത്തല വിമര്‍ശിച്ചു.
സ്ത്രീകള്‍ക്കും കുടുംബങ്ങള്‍ക്കും ഇപ്പോള്‍ സമാധാനമുണ്ട്. ഡിവൈഎഫ്ഐയോ യൂത്ത് കോണ്‍ഗ്രസോ അല്ല ആരെ പിടിച്ചാലും അവരെല്ലാം നിയമത്തിനു മുന്പില് വരും എന്നും അദ്ദേഹം വിശദീകരിച്ചു. പ്രതികള്‍ക്ക് ആരുമായി ബന്ധമുണ്ടെങ്കിലും അത് വിഷയമല്ല. അറസ്റ്റിലാകുന്നവര്‍ക്ക് താനുമായോ മുഖ്യമന്ത്രയുമായോ ബന്ധമുണ്ടെങ്കിലും അവർക്കെതിരെ നടപടി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. പൊതുപരിപാടികളില്‍ പങ്കെടുക്കുമ്പോള്‍ പലരുമായും ഫോട്ടോയെടുക്കുമെന്നും ഫോട്ടോ എടുക്കുന്നവരുടെ ജാതകം പരിശോധിക്കാന്‍ പറ്റില്ലല്ലോ എന്നും ചെന്നിത്തല ചോദിച്ചു. മുഖ്യമന്ത്രിയുടെ സോഷ്യല്‍ മീഡിയ കോര്‍ഡിനേറ്റര്‍ വലിയ അളവില്‍ രാസ ലഹരിയുമായി പിടിയിലായതിന് പിന്നാലെ ഒപ്പറേഷന് തൂഫാന് പിന്നോട്ട് പോകുമെന്നായിരുന്നു പ്രതിപക്ഷ നേതാവിന്റ വിമര്‍ശനം.
തൂഫാന് നോഡല്‍ ഓഫിസറെ മാറ്റിയ വിഷയത്തില്‍, പുട്ട വിമലാദിത്യ വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് ഒന്നര മാസം അവധി എടുത്തതിനാലാണ് പുതിയ ആളെ നിയോഗിച്ചതെന്നാണ് ചെന്നിത്തല നൽകിയ വിശദീകരണം. അദ്ദേഹം ആന്ധ്രയിലേക്ക് പോയിരിക്കുകയാണെന്നും തിരികെ വന്നാല്‍ അദ്ദേഹം തന്നെ നോഡല്‍ ഓഫീസറായി തുടരുമെന്നും മന്ത്രി പറഞ്ഞു. റിപ്പോര്‍ട്ടര്‍ അടക്കമുള്ള വാര്‍ത്താ ചാനലുകളുടെ സമൂഹമാധ്യമ വാര്‍ത്താ കാര്‍ഡുകള്‍ മെറ്റ നീക്കം ചെയ്ത വിഷയത്തില്‍ പ്രതികരിച്ച ആദ്ദേഹം അതേക്കുറിച്ച് തനിക്കറിയില്ലെന്നാണ് പറഞ്ഞത്. പൊലീസ് ഇതില്‍ ഇടപെട്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Latest News,
V D Satheesan,
Ramesh Chennithala,
Pinarayi Vijayan,
Crime,



