KeralaNews

‘അമിത ആത്മവിശ്വാസം വിനയായി’, തെരഞ്ഞെടുപ്പില്‍ ശബരിമല തിരിച്ചടിയായെന്ന് എം വി ഗോവിന്ദന്‍

ശബരിമല വിഷയം തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായെന്ന് പരോക്ഷമായി സമ്മതിച്ച് സിപിഎം സംസ്ഥാന സെക്രട്ടി എം വി ഗോവിന്ദന്‍. ശബരിമല വിഷയം എതിരാളികള്‍ പ്രചാരണ വിഷയമാക്കി. ഇത് അപകടകരമായ സാഹചര്യമാണെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. ബിജെപിയുടെ ആശയം കോണ്‍ഗ്രസ് ഏറ്റെടുക്കുന്ന നിലയാണുള്ളത് എന്നും അദ്ദേഹം ആരോപിച്ചു.

എന്നാല്‍, ശബരിമല സ്വര്‍ണക്കൊള്ള സംബന്ധിച്ച കേസില്‍ അറസ്റ്റിലായ എം പത്മകുമാറിനെതിരെ ഉടന്‍ നടപടി ഉണ്ടാകില്ലെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. കേസില്‍ പത്മകുമാറിന് പങ്കുണ്ടോ എന്ന് അറിയണം. വാര്‍ത്തകളുടെ പേരില്‍ നടപടി എടുക്കുന്ന പാര്‍ട്ടിയല്ലെ സിപിഎം. കേസില്‍ കുറ്റപത്രം സമര്‍പ്പിച്ച ശേഷം ഇക്കാര്യത്തില്‍ തീരുമാനം കൈക്കൊള്ളുമെന്നും വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പ് ഫലം വിലയിരുത്തി നിയമസഭ തെരഞ്ഞെടുപ്പിന് ഒരുങ്ങുകയാണ് സിപിഎം എന്നും സിപിഎം സംസ്ഥാന സെക്രട്ടറി അറിയിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിലുണ്ടായ അപ്രതീക്ഷിത പരാജയം ശരിയായ ദിശാബോധത്തോടെ വിലയിരുത്തി നിയമസഭ തെരഞ്ഞെടുപ്പില്‍ നല്ല മുന്നേറ്റം സൃഷ്ടിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞു. തെരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ടെങ്കിലും മുന്നണിയുടെ ജനപിന്തുണ കുറഞ്ഞിട്ടില്ല. എല്‍ഡിഎഫിന് ലഭിച്ച വോട്ട് ശതമാനം ഇതിന്റെ തെളിവാണെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. അമിത ആത്മവിശ്വാസം ഉൾപ്പെടെ തിരിച്ചടിയായെന്നും എം വി ഗോവിന്ദൻ അറിയിച്ചു.

കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ 33.60 ശതമാനം വോട്ട് ഇടതുപക്ഷത്തിന് ലഭിച്ചിരുന്നു. 39.73 ശതമാനമായി ഉയര്‍ന്നു. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ 66,65370 വോട്ടാണ് എല്‍ഡിഎഫിന് ലഭിച്ചപ്പോള്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ അത് 84,10085 വോട്ടായി വര്‍ധിച്ചു. 17,35175 വോട്ടിന്റെ വര്‍ധനയാണുണ്ടായത്. 60 മണ്ഡലത്തില്‍ എല്‍ഡിഎഫിന് കൃത്യമായ ലീഡുണ്ട്. പിന്നിലായ മണ്ഡലങ്ങളില്‍ മിക്കതിലും നേരിയ വോട്ട് വ്യത്യാസം മാത്രമാണുള്ളത്. യുഡിഎഫിന്റെയും ബിജെപിയുടേയും വോട്ട് ലോക്‌സഭ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് കുറഞ്ഞെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

തൊഴിലുറപ്പ് പദ്ധതി പിന്‍വലിച്ച് പുതിയ തൊഴില്‍ നിയമം കൊണ്ടുവന്ന കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ എല്‍ഡിഎഫ് പ്രത്യക്ഷ സമരത്തിന് ഇറങ്ങുകയാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി അറിയിച്ചു. തൊഴിലുറപ്പ് സംരക്ഷണ അസംബ്ലി എന്ന പേരില്‍ ജനുവരി മൂന്നിന് 23000 വാര്‍ഡുകളില്‍ പരിപാടി സംഘടിപ്പിക്കും. ജനുവരി 15ന് ലോക് ഭവന് മുന്നില്‍ പ്രതിഷേധം സംഘടിപ്പിക്കും. കേന്ദ്ര അവഗണനയ്ക്ക് എതിരെ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ പാളയം രക്ത സാക്ഷി മണ്ഡപത്തിന് മുന്നില്‍ ഇടത് എംഎല്‍എമാര്‍, എംപിമാര്‍, മറ്റ് നേതാക്കള്‍ എന്നിവര്‍ ഉള്‍പ്പെടെ പ്രതിഷേധത്തില്‍ പങ്കാളികളാകും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button