
ബീഹാർ തെരഞ്ഞടുപ്പിൽ മുന്നണികൾ പ്രചരണം ശക്തമാക്കുമ്പോഴും സീറ്റ് വിഭജനത്തിൽ അന്തിമ ധാരണയിൽ എത്താതെ മഹാഗഡ്ബന്ധൻ. രണ്ടാം ഘട്ട നാമനിർദേശ പത്രിക പിൻവലിക്കുന്നത് മുന്നേ ധരണയിലെത്താനുള്ള ചർച്ചകൾ സജീവമാണ്. ഇന്ന് ഇടതുപക്ഷം ആർജെഡി കോൺഗ്രസ് നേതൃത്വവുമായി ചർച്ച നടത്തും. നിലവിൽ പ്രഖ്യാപിച്ച സ്ഥാനാർഥി പട്ടിക പ്രകാരം ആർജെഡി, കോൺഗ്രസ് സ്ഥാനാർഥികൾ ആറ് മണ്ഡലങ്ങളിലും കോൺഗ്രസ് സിപിഐ സ്ഥാനാർഥികൾ മൂന്ന് മണ്ഡലങ്ങളിലും ഏറ്റുമുട്ടും.
അതേസമയം, ഇന്ന് നടക്കുന്ന ചർച്ചയിൽ സമവായത്തിലെത്തി പരസ്പരം ഏറ്റുമുട്ടുന്ന മണ്ഡലങ്ങളിൽ സ്ഥാനാർഥികളെ പിൻവലിക്കും. അതിനിടെ ബിജെപിക്കെതിരെ പ്രശാന്ത് കിഷോർ രംഗത്ത് വന്നു. പ്രശാന്ത് കിഷോറിൻ്റെ ജൻ സൂരജ് പാർട്ടിയുടെ മൂന്ന് സ്ഥാനാർഥികളെ ബിജെപി ഭീഷണിപ്പെടുത്തിയും സമ്മർദ്ദം ചെലുത്തിയൂം നാമനിർദേശ പത്രിക പിൻവലിപ്പിച്ചെന്നുവെന്നാണ് പ്രശാന്ത് കിഷോറിൻ്റെ ആരോപണം.
ബീഹാർ നിയമസഭ തെരഞ്ഞെടുപ്പ് രണ്ടുഘട്ടങ്ങളായാണ് നടക്കുന്നത്. നവംബർ 6നും 11നുമാണ് തെരഞ്ഞെടുപ്പ്. നവംബർ 14ന് വോട്ടെണ്ണൽ നടക്കും. 243 അംഗ നിയമസഭയുടെ കാലാവധി നവംബറില്‍ അവസാനിക്കും. ഇക്കുറി എൻഡിഎയും ഇന്ത്യാ സഖ്യവും തമ്മിലാണ് മത്സരം.



