NationalNews

തേജസ്വി യാദവ് രാഘോപുറില്‍ മത്സരിക്കും; 143 മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ആര്‍ജെഡി

ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാഘട്ട പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസമായ ഇന്ന് 143 സ്ഥാനാര്‍ഥികളുടെ പട്ടിക പ്രഖ്യാപിച്ച് ആര്‍ജെഡി. തേജസ്വി യാദവ് രാഘോപുര്‍ മണ്ഡലത്തില്‍ നിന്നാണ് ജനവിധി തേടുക. ലാലു കുടുംബത്തിന്റെ ശക്തികേന്ദ്രമായ രാഘോപുറില്‍ നിന്നാണ് അവസാന രണ്ടു തവണയും തേജസ്വി വിജയിച്ചത്.

നേരത്തെ ലാലുവും ഭാര്യ രാബ്‌റി ദേവിയും പ്രതിനിധീകരിച്ച മണ്ഡലമാണ് രാഘോപുര്‍. പ്രധാന നേതാക്കളായ ചന്ദ്രശേഖര്‍ മാധേപുരയിലും വീണ ദേവി മൊകാമയിലും ഉദയ് നാരായണ്‍ ചൗധരി ജാഝയിലുമാണ് മത്സരിക്കുന്നത്. വൈശാലി ഉള്‍പ്പടെയുള്ള മണ്ഡലങ്ങളില്‍ കോണ്‍ഗ്രസും ആര്‍ജെഡിയും നേരിട്ട് ഏറ്റുമുട്ടാന്‍ സാധ്യതയുണ്ട്. കുറഞ്ഞത് എട്ട് മണ്ഡലങ്ങളിലെങ്കിലും സഖ്യത്തിനുള്ളിലെ സ്ഥാനാര്‍ഥികള്‍ പരസ്പരം മത്സരിക്കുന്ന സാഹചര്യമാണ് നിലവില്‍ ഉള്ളത്.

കോണ്‍ഗ്രസ് ഇതുവരെ 60 സ്ഥാനാര്‍ഥികളുടെ പട്ടികയാണ് പുറത്തുവിട്ടത്. തിങ്കളാഴ്ച ആറുപേരുടെ പട്ടിക പുറത്തുവിട്ടിരുന്നു. അതേസമയം, മുന്നണിക്കുള്ളില്‍ സീറ്റ് പങ്കുവയ്ക്കല്‍ സംബന്ധിച്ച് ഔദ്യോഗിക ധാരണയുണ്ടാകാത്തത് തെരഞ്ഞെടുപ്പിന് മുന്‍പേ ഇന്ത്യ സഖ്യത്തിന് തിരിച്ചടിയായി. മറ്റുകക്ഷികളായ സിപിഐഎംഎലിന് 20 സീറ്റും സിപിഐക്ക് ആറും സിപിഎമ്മിന് നാലും സീറ്റാണ് നല്‍കിയിരിക്കുന്നത്. അതേസമയം, എന്‍ഡിഎയില്‍ ബിജെപിയും ജെഡിയുവും 101 വീതം സീറ്റുകളില്‍ ആണ് മത്സരിക്കുന്നത്. ചിരാഗ് പാസ്വാന്റെ എല്‍ജെപിക്ക് 29 സീറ്റ്, ജിതന്‍ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാനി ആവാം മോര്‍ച്ച, ഉപേന്ദ്ര കുശ്വാഹയുടെ രാഷ്ട്രീയ ലോക മോര്‍ച്ച എന്നിവയ്ക്ക് 6 സീറ്റ് വീതവുമാണ് നല്‍കിയത്.

രണ്ടുഘട്ടമായാണ് ഇത്തവണ ബിഹാര്‍ വോട്ടെടുപ്പ് നടക്കുക. നവംബര്‍ ആറ്, പതിനൊന്ന് തീയതികളിലാണ് വോട്ടെടുപ്പ്. വോട്ടെണ്ണലും ഫലപ്രഖ്യാപനവും നവംബര്‍ 14-ന് ആയിരിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button