
ഡൽഹിയിൽ ആർഎസ്എസിന്റെ ശതാബ്ദി ആഘോഷങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മുഖ്യാതിഥിയാകും. പ്രത്യേകം രൂപകൽപ്പന ചെയ്ത തപാൽ സ്റ്റാമ്പും നാണയവും പ്രധാനമന്ത്രി ചടങ്ങിൽ പുറത്തിറക്കും. അംബേദ്കർ ഇന്റർനാഷണൽ സെന്ററിൽ രാവിലെ 10.30ക്കാണ് പരിപാടി. ആർഎസ്എസ് സംഘ ചാലക് മോഹൻ ഭഗവത് പരിപാടിയിൽ പങ്കെടുക്കില്ല എന്നാണ് വിവരം. പകരം ജനറൽ സെക്രട്ടറി ദത്തത്രേയ ഹോസബളെ ആകും പങ്കെടുക്കുക.
ആശയ ഐക്യത്തിനായി രൂപീകരിച്ച സംഘടനയാണ് ആർഎസ്എസെന്ന് പ്രധാനമന്ത്രി കഴിഞ്ഞദിവസം മൻ കി ബാത്തിൽ പറഞ്ഞിരുന്നു. നിസ്വാർത്ഥ സേവനത്തിനായി ജീവിതം ഉഴിഞ്ഞ വച്ചവരാണ് ദശലക്ഷകണക്കിന് സ്വയം സേവകർ. ദുരന്തം ഉണ്ടാകുമ്പോൾ ആദ്യം ഓടിയെത്തുന്നത് സ്വയം സേവകർ. രാജ്യം ആദ്യമെന്നാണ് സ്വയം സേവകരുടെ ആപ്തവാക്യമെന്നും പ്രധനമന്ത്രി പറഞ്ഞിരുന്നു.
നൂറുവർഷമായി ആർഎസ്എസ് അക്ഷീണം രാഷ്ട്രസേവനം തുടരുകയാണെന്നും ആശംസകൾ അറിയിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. 2025 ഒക്ടോബർ 2 ന് വരുന്ന വിജയദശമി ദിനത്തിൽ ആണ് ബിജെപിയുടെ പ്രത്യയശാസ്ത്ര രക്ഷിതാവായ ആർഎസ്എസ് 100-ാം വർഷം പൂർത്തിയാക്കുക. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെട്ടാണ് നാണയവും സ്റ്റാംപും പുറത്തിറക്കാനുള്ള നടപടികൾ വേഗത്തിലാക്കിയത്.