KeralaNews

സൈബര്‍ ആക്രമണത്തിൽ വലഞ്ഞ് വി ഡി സതീശന്‍ ; ഹൈക്കമാന്‍ഡിന് പരാതി നല്‍കി

തനിക്കു നേരെ കോണ്‍ഗ്രസ് പ്രൊഫൈലുകളില്‍ നിന്നുള്ള സൈബര്‍ ആക്രമണത്തിനെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഹൈക്കമാന്‍ഡിന് പരാതി നല്‍കി. തന്നെ ഒറ്റ തിരിഞ്ഞും വ്യക്തിപരമായും ആക്രമിക്കുന്നു. സൈബര്‍ ആക്രമണത്തില്‍ കെപിസിസി സൈബര്‍ സെല്ലിന് ഉന്നതര്‍ക്ക് പങ്കുണ്ടെന്നും വിഡി സതീശന്‍ പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളതായാണ് റിപ്പോര്‍ട്ട്.

4000 സോഷ്യല്‍ മീഡിയ അക്കൗണ്ടുകളുടെ വിശദവിവരങ്ങള്‍ പരാതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. തനിക്കെതിരായ ആക്രമണങ്ങള്‍ക്ക് പിന്നില്‍ ലൈംഗികാരോപണം നേരിടുന്ന രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മൂന്ന് അനുയായികളാണ്. അവരെ സൈബര്‍ സെല്ലില്‍ നിന്നും പുറത്താക്കണം. പരാതിയില്‍ അടിയന്തര നടപടിയുണ്ടാകണമെന്നും വിഡി സതീശന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാ ദാസ് മുന്‍ഷി എന്നിവര്‍ക്ക് ഉള്‍പ്പെടെയാണ് പരാതി നല്‍കിയിട്ടുള്ളത്.

തനിക്കെതിരായ ആരോപണങ്ങളില്‍ കെപിസിസി നേതൃത്വമോ, എഐസിസി ജനറല്‍ സെക്രട്ടറിമാരായ ദീപാ ദാസ് മുന്‍ഷിയോ കെ സി വേണുഗോപാലോ ഇതുവരെ പ്രതികരണം നടത്തിയിട്ടില്ല. നേതാക്കളുടെ മൗനവും സതീശന്‍ പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നാണ് സൂചന. പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരായ സൈബര്‍ ആക്രമണത്തിന് പിന്നില്‍ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെ അനുകൂലിക്കുന്നവരാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു. രാഹുലിനെതിരായ ലൈംഗികാരോപണങ്ങളില്‍ വിഡി സതീശന്‍ കര്‍ക്കശ നിലപാട് സ്വീകരിച്ചതിനു പിന്നാലെയാണ് അധിക്ഷേപങ്ങളും പരിഹാസങ്ങളും വ്യാപകമായത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button