KeralaNews

സ്വരാജ് ഊതി വീര്‍പ്പിച്ച ബലൂണ്‍ പോലെയായി; കെ മുരളീധരന്‍

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് തിളക്കമാര്‍ന്ന മുന്നേറ്റം നടത്തിയതായും ഇതുവരെ ഉണ്ടായ എല്ലാ തിരഞ്ഞെടുപ്പ് റെക്കോര്‍ഡിനെയും മറികടന്ന വിജയം കൈവരിച്ചതായും കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍ പറഞ്ഞു. വിജയത്തിന് പ്രധാന കാരണം യുഡിഎഫ് ഒരു മനസ്സോടെ പ്രവര്‍ത്തിച്ചതാണ്. സ്വരാജിന് ശ്രീരാമകൃഷ്ണന്റെ വോട്ട് പോലും പിടിക്കാന്‍ കഴിഞ്ഞില്ല. സ്വരാജ് ഊതി വീര്‍പ്പിച്ച ബലൂണ്‍ പോലെയായി. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയെ സ്‌നേഹിക്കുന്നവരും ഈ തെരഞ്ഞെടുപ്പില്‍ മാറി ചിന്തിച്ചുവെന്നും അദ്ദേഹം വിലയിരുത്തി.

ഇന്നത്തെ ഭരണത്തിനെതിരെ ശക്തമായ ജനവികാരമാണ് പ്രതിഫലിച്ചത്. ആശ സമരവും പ്രിയങ്ക ഗാന്ധിയുടെ സന്ദര്‍ശനവും വിജയത്തിന് കരുത്ത് പകര്‍ന്നു. ഒത്തരുമയോടെ മുന്നോട്ട് പോയാല്‍ യുഡിഎഫ് വിജയിക്കാമെന്ന് ഈ ഫലം തെളിയിക്കുന്നുവെന്നും മുരളീധരന്‍ പറഞ്ഞു.

അന്‍വര്‍ ഒന്‍പത് കൊല്ലം എം.എല്‍.എ ആയിരുന്ന ആളാണ്. അന്‍വറിന് ലഭിച്ച വോട്ടുകളില്‍ അത്ഭുതമൊന്നുമില്ല. ഭരണവിരുദ്ധ വികാരത്തിന്റെ ഒരു ഭാഗം അന്‍വറിനും മറ്റൊരു ഭാഗം യുഡിഎഫിനുമാണ് പോയത്. അന്‍വറിനെ കോണ്‍ഗ്രസ് പുറത്താക്കിയതല്ല, അദ്ദേഹം സ്വയം പുറത്തു പോയതാണ്. സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കാനുള്ള അധികാരം പാര്‍ട്ടിക്കാണ്. ഇത്തവണ ഞങ്ങള്‍ സ്വന്തമായി പിടിച്ചെടുത്ത വോട്ടുകളാണ്. എല്ലാം കൊണ്ടും സന്തോഷം നല്‍കുന്ന വിജയമാണ്. എന്നാല്‍ ആ സന്തോഷം അമിത ആത്മവിശ്വാസത്തിലേക്ക് നീങ്ങരുത്. ഇതുപോലെ തന്നെ മുന്നോട്ട് പോവേണ്ടതുണ്ട്. അന്‍വറിനെ സ്വീകരിക്കണോ എന്നത് എല്ലാവരും ചേര്‍ന്ന് തീരുമാനിക്കേണ്ട കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button