
കാവേരി നദീജലത്തർക്കവുമായി ബന്ധപ്പെട്ട് കന്നഡ അനുകൂല സംഘടനകൾ പ്രഖ്യാപിച്ച കർണാടക ബന്ദിന് പിന്തുണ അറിയിച്ച് വിവിധ സംഘടനകളും. ഓട്ടോ ടാക്സി, സ്കൂൾ ജീവനക്കാർ, സിനിമ മേഖലയിലെ ഫിലിം ചേംബർ തുടങ്ങിയവരാണ് ഓഗസ്റ്റ് 13-ലെ കർണാടക ബന്ദിന് പിന്തുണ അറിയിച്ചത്.
3500 ഘനയടി വെള്ളം തമിഴ്നാടിന് വിട്ടുകൊടുക്കാനുള്ള കാവേരി ജല മാനേജ്മെന്റ് അതോറിറ്റി ഉത്തരവിൽ പ്രതിഷേധിച്ചാണ് വിവിധ കന്നഡ അനുകൂല സംഘടനകൾ ഓഗസ്റ്റ് 13-ന് കർണാടക ബന്ദ് പ്രഖ്യാപിച്ചത്. വെള്ളിയാഴ്ച ബെംഗളൂരുവിൽ ചേർന്ന വിവിധ സംഘടനകളുടെ സംയുക്ത യോഗത്തിന് പിന്നാലെ മുതിർന്ന നേതാവായ വാട്ടാൾ നാഗരാജാണ് ബന്ദിന്റെ പ്രഖ്യാപനം നടത്തിയത്. ഓഗസ്റ്റ് 13-ന് രാവിലെ ആറുമുതൽ വൈകിട്ട് ആറുവരെയാണ് ബന്ദ് ആചരിക്കുകയെന്നും ബന്ദിൽ സംസ്ഥാനം പൂർണമായും നിശ്ചലമാകുമെന്നും അദ്ദേഹം പറഞ്ഞു. കേവലം ധാർമികമായ പിന്തുണയ്ക്കപ്പുറം എല്ലാ കന്നഡിഗരും ബന്ദിനെ പിന്തുണയ്ക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു. ആശുപത്രി, ആംബുലൻസ് തുടങ്ങിയ അവശ്യസർവീസുകൾ ഒഴികെ എല്ലാ സേവനങ്ങളും തടസപ്പെടുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. കർഷകരും സമരത്തിന്റെ ഭാഗമാകുമെന്നും നാഗരാജ് കൂട്ടിച്ചേർത്തു.
കന്നഡ സംഘടനകൾ ബന്ദ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ബന്ദിന് പിന്തുണ അറിയിച്ച് കർണാടകയിലെ വിവിധ സംഘടനകളും രംഗത്തെത്തിയത്. കന്നഡ സിനിമാ മേഖല ബന്ദുമായി പൂർണമായും സഹകരിക്കുമെന്ന് കർണാടക ഫിലിം ചേംബർ ഓഫ് കൊമേഴ്സ് പ്രസിഡന്റ് ജയമാല അറിയിച്ചു.



