
സംസ്ഥാനത്ത് നിപ ഭീതിയടക്കം നിലനിൽക്കുന്ന ഈ നിർണായക ഘട്ടത്തിൽ ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. കെ. റീനയെ സ്ഥലം മാറ്റിയ സർക്കാർ നടപടിക്കെതിരെ മുൻ ആരോഗ്യമന്ത്രിയും സി പി എം നേതാവുമായ കെ കെ ശൈലജ. മുൻപ് സംസ്ഥാനം നിപ, കൊവിഡ് പ്രതിസന്ധികളെ നേരിട്ടപ്പോൾ മികച്ച പ്രതിരോധ പ്രവർത്തനം നടത്തിയ വ്യക്തിയാണ് ഡോ. കെ റീനയെന്നും അതുകൊണ്ടുതന്നെ നിലവിലെ സാഹചര്യത്തിൽ അവരെ മാറ്റരുതായിരുന്നുവെന്നും ശൈലജ കണ്ണൂരിൽ പ്രതികരിച്ചു.
കോഴിക്കോട്ടെ നിപ പ്രതിരോധ പ്രവർത്തനങ്ങൾ നിലവിലെ ആരോഗ്യമന്ത്രി നേരിട്ടെത്തി ഏകോപിപ്പിക്കേണ്ടതായിരുന്നുവെന്നും ഈ പ്രതിരോധ പ്രവർത്തനങ്ങളിൽ ജനപ്രതിനിധികളെക്കൂടി പങ്കാളികളാക്കണമെന്നും ആവശ്യപ്പെട്ടു. സർക്കാരിനെ പൂർണ്ണമായി കുറ്റപ്പെടുത്താൻ ഈ ഘട്ടത്തിൽ താൻ ആഗ്രഹിക്കുന്നില്ലെന്നും ശൈലജ കൂട്ടിച്ചേർത്തു. അതേസമയം ആരോഗ്യ വകുപ്പ് ഡയറക്ടർ സ്ഥാനത്തുനിന്ന് നീക്കിയതിൽ ഡോ. റീന അതൃപ്തി പരസ്യമായി പറഞ്ഞു. ആരോഗ്യവകുപ്പിൻ്റെ നടപടി ഞെട്ടിച്ചുവെന്ന് ഡോ. റീന വ്യക്തമാക്കി.
ഒട്ടും പ്രതീക്ഷിച്ചിരുന്നില്ലെന്നും ഉത്തരവ് കണ്ട് ഞെട്ടിപ്പോയെന്നും ഡോ. റീന പറഞ്ഞു. 15 ദിവസം അവധിക്ക് അപേക്ഷിച്ചിട്ടില്ലെന്നും ശാരീരിക അസ്വസ്ഥത കാരണം രണ്ടര ദിവസത്തേക്കാണ് അവധി ചോദിച്ചിരുന്നതെന്നും ഡോ. റീന വിവരിച്ചു. വളരെ പ്രസന്നമായ സ്ഥലത്ത് പെട്ടെന്ന് ഒരു ഇടിവെട്ടിയാൽ ഉണ്ടാകുന്ന അവസ്ഥയാണ് തനിക്ക് തോന്നിയത്. ആരോഗ്യമന്ത്രി കെ മുരളീധരനെ വിളിച്ച് നിപ പരിശോധനാ ഫലം സംബന്ധിച്ചു ചർച്ച ചെയ്ത് ഫോൺ വെച്ചതിന് തൊട്ടുപിന്നാലെ ആണ് ഉത്തരവിനെക്കുറിച്ച് വാർത്താ മാധ്യമങ്ങൾ വഴി അറിയുന്നതെന്നും അവർ പറഞ്ഞു. എന്താണ് സംഭവിച്ചതെന്ന് തനിക്കറിയില്ല. താൻ മാറിയിരിക്കണമെന്ന് നേരിട്ട് പറയുമായിരുന്നെങ്കിൽ അനുസരിക്കുകമായിരുന്നു. തൻ്റെ മുപ്പതര വർഷത്തെ സർവീസിനിടയിൽ ഒരിക്കൽ പോലും മേലധികാരികളെ ധിക്കരിച്ചിട്ടില്ല. സർവീസിന് തന്നെ വേണ്ടെങ്കിൽ കടിച്ചുതൂങ്ങി നിൽക്കാനില്ല. പക്ഷേ, ഇത്രയും കാലം സർവീസ് കഴിഞ്ഞ് പോകുന്നയാൾക്കെതിരെ തെറ്റായ ചിത്രീകരണം നടത്തരുതെന്നും ഡോ. റീന ആവശ്യപ്പെട്ടു.



