KeralaNews

സ്ത്രീകള്‍ക്ക് സൗജന്യയാത്ര ഓര്‍ഡിനറി ബസുകളില്‍, 15 മുതൽ നിലവിൽ; മന്ത്രിസഭായോഗത്തിൽ തീരുമാനം

സംസ്ഥാനത്തെ കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഈ മാസം 15 മുതല്‍ പദ്ധതി നടപ്പിലാക്കും. ആദ്യഘട്ടത്തിലാണ് ഓര്‍ഡിനറി ബസുകളില്‍ യാത്രാ സൗജന്യം നല്‍കാന്‍ തീരുമാനിച്ചതെന്ന് മന്ത്രിസഭായോഗത്തിന് ശേഷം മുഖ്യമന്ത്രി വിഡി സതീശന്‍ അറിയിച്ചു.

ഇന്ദിരാഗ്യാരന്റി പ്രകാരമുള്ള ഈ പദ്ധതി ‘പ്രിയദര്‍ശിനി’ എന്ന പേരില്‍ അറിയപ്പെടും. വരുമാനം, പ്രായം എന്നിവ കണക്കാക്കാതെ എല്ലാ സ്ത്രീകള്‍ക്കും പദ്ധതിയുടെ ഗുണം ലഭിക്കും. ട്രാന്‍സ്‌ഡെന്‍ഡേഴ്‌സിനും പദ്ധതിയുടെ ആനുകൂല്യം ലഭിക്കും. ഈ പദ്ധതിക്ക് മാസം 65-70 കോടി രൂപയുടെ ബാധ്യത സംസ്ഥാന സര്‍ക്കാരിന് വരും. ഒരു വര്‍ഷം 800 കോടി രൂപയുടെ സാമ്പത്തിക ബാധ്യതയാണ് കെഎസ്ആര്‍ടിസിക്ക് വരികയെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കെഎസ്ആര്‍ടിസിക്ക് ഉണ്ടാകുന്ന സാമ്പത്തിക ബാധ്യത പരിഹരിക്കാനായി സര്‍ക്കാര്‍ ഈ പണം കോര്‍പ്പറേഷന് അനുവദിക്കും. നിലവില്‍ ശമ്പളം, പെന്‍ഷന്‍ തുടങ്ങിയ കാര്യങ്ങള്‍ക്കായി സര്‍ക്കാര്‍ ഇപ്പോള്‍ തന്നെ 1500 കോടി രൂപ നല്‍കുന്നുണ്ട്. ഇതുകൂടാതെ, സൗജന്യ യാത്രയ്ക്ക് വേണ്ടി വരുന്ന സാമ്പത്തിക ബാധ്യത നികത്താനുള്ള പണം കൂടി സര്‍ക്കാര്‍ കെഎസ്ആര്‍ടിസിക്ക് നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കെഎസ്ആര്‍ടിസിയോട് ആറു മാസത്തിനുള്ളില്‍ വരുമാനം വര്‍ധിപ്പിക്കാനുള്ള മാര്‍ഗങ്ങള്‍ ആരായണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കെഎസ്ആര്‍ടിസി മാനേജ്‌മെന്റ് ഇത് അംഗീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. നേരത്തെ 1500നിയമിച്ചവരെക്കൂടാതെ, 40 ഗവണ്‍മെന്റ് പ്ലീഡര്‍മാരെ കൂടി നിയമിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഹൈക്കോടതിയിലെ സ്റ്റേറ്റ് അറ്റോര്‍ണിയായി അനൂപ് വി നായരെ നിയമിക്കാനും തീരുമാനിച്ചുവെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button