
പൊലീസ് ഉദ്യോഗസ്ഥരെ ബോംബെറിഞ്ഞ് കൊല്ലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയായ സിപിഎം നേതാവിന് വീണ്ടും പരോൾ. പയ്യന്നൂർ നഗരസഭയിലെ കൗൺസിലർ കൂടിയായ സിപിഎം നേതാവ് വി കെ നിഷാദിന് ഏഴു ദിവസത്തേക്കാണ് പരോൾ അനുവദിച്ചത്. ഹൈക്കോടതിയാണ് പരോൾ അനുവദിച്ചത്.
പിതാവിന്റെ ആരോഗ്യാവസ്ഥ പരിഗണിച്ചാണ് അടിയന്തര പരോൾ അനുവദിച്ചിട്ടുള്ളത്. പൊലീസ് ഉദ്യോഗസ്ഥരെ ബോംബെറിഞ്ഞ് കൊല്ലപ്പെടുത്താൻ ശ്രമിച്ച കേസിൽ 20 വർഷം തടവുശിക്ഷ അനുഭവിച്ചു വരികയാണ് നിഷാദ് ഇപ്പോൾ. പരോൾ അപേക്ഷ കണ്ണൂർ ജയിൽ സുപ്രണ്ട് തള്ളിയിരുന്നു. ഇതേത്തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.
കേസിൽ ശിക്ഷിക്കപ്പെട്ട കൂട്ടുപ്രതി ടി സി നന്ദകുമാറും പരോളിലാണ്. കേസിൽ നവംബറിലാണ് നിഷാദിനെ കോടതി 20 വർഷത്തെ തടവിന് വിധിച്ചത്. ഡിസംബർ 26 ന് നിഷാദ് ആദ്യം പരോളിൽ ജാമ്യത്തിലിറങ്ങിയിരുന്നു. അന്ന് പയ്യന്നൂരിൽ വി കുഞ്ഞിക്കൃഷ്ണനെതിരെ നടന്ന സിപിഎം പ്രതിഷേധത്തിൽ പങ്കെടുത്തിരുന്നു.
പരോൾ കാലത്ത് യാതൊരുവിധ രാഷ്ട്രീയ പ്രവർത്തനങ്ങളിലും പങ്കെടുക്കരുതെന്ന നിയമം ലംഘിച്ചാണ് നിഷാദ് പ്രകടനങ്ങളിൽ പങ്കെടുത്തത്. ഷുക്കൂർ വധക്കേസുമായി ബന്ധപ്പെട്ട സംഘർഷത്തിൽ പൊലീസിനെ വധിക്കാൻ ശ്രമിച്ച കേസിലാണ് നിഷാദ് പിടിയിലായത്. ജയിലിൽ കിടന്ന് തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിച്ച് നിഷാദ് വിജയിക്കുകയായിരുന്നു.



