
അംഗീകാരമായാണ് മേയർ പദവിയെ കാണുന്നതെന്ന് നിയുക്ത കണ്ണൂർ കോർപ്പറേഷൻ മേയർ പി ഇന്ദിര. പാർട്ടി നേതാക്കളോടും ജനങ്ങളോടും നന്ദി പറയുന്നു. സ്ത്രീകളുടെ ഉന്നമനത്തിനും സുരക്ഷയ്ക്കും വേണ്ടിയുള്ള പദ്ധതികൾ കൂടുതലായി നടപ്പിലാക്കുമെന്ന് പി ഇന്ദിര പറഞ്ഞു.
പാർട്ടി പറയുന്ന തീരുമാനം അനുസരിച്ച് തന്നെ ഇനിയും മുന്നോട്ട് പോകും സിപിഐഎം ഉന്നയിച്ച ആരോപണങ്ങളെല്ലാം കളവെന്ന് തെളിഞ്ഞു, അത് ജനങ്ങൾ തള്ളികളഞ്ഞു എന്നതിന്റെ തെളിവാണ് ഈ വിജയം. കണ്ണൂരിന്റെ മുഖഛായ മാറ്റുമെന്നും ഇന്ദിര പറഞ്ഞു.
കഴിഞ്ഞ ഭരണസമിതിയിൽ ഡെപ്യൂട്ടി മേയറായിരുന്നു ഇന്ദിര. പയ്യാമ്പലം വാർഡിൽ നിന്നാണ് പി ഇന്ദിര കൗൺസിലറായി തിരഞ്ഞെടുക്കപ്പെട്ടത്. മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡൻ്റും മുണ്ടയാട് ഡിവിഷൻ കൗൺസിലറുമായ ശ്രീജ മഠത്തിലിനായി സംസ്ഥാന നേതൃത്വത്തിലെ ചില ഉന്നതർ നടത്തുന്ന ചരടുവലികളാണ് മേയർ തീരുമാനം വൈകാനുള്ള കാരണം. കോർപറേഷൻ തിരഞ്ഞെടുപ്പ് ചുമതല ഉണ്ടായിരുന്ന സുധാകരൻ്റെ താത്പര്യം കൂടി നേതൃത്വം പരിഗണിക്കുമെന്നാണ് കരുതുന്നത്.



