KeralaNews

രാഹുല്‍ മാങ്കൂട്ടത്തിലിനെ പുറത്താക്കണം, എംഎൽഎ സ്ഥാനവും രാജിവെക്കണം’: വി എം സുധീരന്‍

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പദവി രാജിവയ്ക്കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍. ഈ കാര്യത്തില്‍ ഇനിയും സാങ്കേതികത്വം നോക്കാതെ എത്രയും വേഗത്തില്‍ തന്നെ കര്‍ശനവും മാതൃകാപരവുമായ നടപടി ഉണ്ടാകണം. ഇതിന് പാര്‍ട്ടി നേതൃത്വം തയ്യാറാകണമെന്നും വി എം സുധീരന്‍ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പ്രതികരിച്ചു.

രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ കെ പി സി സി അധ്യക്ഷനുമായും വി ഡി സതീശനുമായും സംസാരിച്ചു. രാഹുല്‍ നിയമസഭാ അംഗത്വം രാജിവച്ച് ഒഴിവായി പോകുന്നതാണ് ഉചിതം. ‘പ്രശ്നം ഇപ്പോള്‍ കൂടുതല്‍ സങ്കീര്‍ണമായിരിക്കുകയാണ്. വിഷയം ഗൗരവത്തില്‍ കൈകാര്യം ചെയ്യേണ്ടതുണ്ട്. രാഷ്ട്രീയധാര്‍മികത പ്രധാനമാണ്. കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ തുടരാനുള്ള ഒരു യോഗ്യതയും അദ്ദേഹത്തിനില്ല. വിഷയത്തില്‍ ഇതുവരെയും കോണ്‍ഗ്രസ് പാര്‍ട്ടി മാതൃകാപരമായ തീരുമാനമാണ് സ്വീകരിച്ചത്. എത്രയും പെട്ടെന്ന് പാര്‍ട്ടി നേതൃത്വം ഇയാളെ പുറത്താക്കണം.’ രാഹുല്‍ വിഷയത്തില്‍ പാര്‍ട്ടി നേതൃത്വം നടപടി ഉടന്‍ സ്വീകരിക്കും എന്നാണ് വിശ്വസിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. പീഡന ആരോപണത്തില്‍ കേസെടുത്തിന് പിന്നാലെ ഒളിവില്‍ പോയ രാഹുലിന് വേണ്ടിയുള്ള അന്വേഷണം ഏഴ് ദിവസം പിന്നിടുമ്പോള്‍ പാര്‍ട്ടിക്കുള്ളില്‍ നിന്നും എതിര്‍പ്പ് ശക്തമാവുകയാണ്. ഇതിനിടെയാണ് വിഎം സുധീരന്റെ പ്രതികരണം.

രാഹുല്‍ മാങ്കൂട്ടത്തിലിനെ ഉടന്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് ഷമ മുഹമ്മദും ആവശ്യപ്പെട്ടു. രാഹുലിന് നട്ടെല്ലും നിലപാടും ഉണ്ടെങ്കില്‍ ഒളിവില്‍ നിന്ന് പുറത്തു വരണം. കീഴടങ്ങാന്‍ തയ്യാറാകാതെ പാര്‍ട്ടിയെ പ്രതിരോധത്തില്‍ ആക്കുന്ന നടപടി ശരിയല്ലെന്നുമായിരുന്നു ഷമയുടെ പ്രതികരണം.

അതേസമയം, ലൈംഗിക പീഡന കേസില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കെതിരെ നടപടി ഉചിതമായ സമയത്ത് തീരുമാനിക്കുമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പ്രതികരിച്ചു. രാഹുലിനെതിരെ ആദ്യം വാര്‍ത്ത വന്നപ്പോള്‍ തന്നെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തുനിന്ന് രാജിവെപ്പിച്ചു. നിയമസഭ സമ്മേളിക്കുന്ന ഘട്ടമായപ്പോള്‍ പാര്‍ലമെന്ററി പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു. സസ്പെന്‍ഡ് ചെയ്ത കാര്യം ചൂണ്ടിക്കാട്ടി സ്പീക്കര്‍ക്ക് പ്രതിപക്ഷനേതാവ് കത്ത് കൊടുത്തു. അതുകൊണ്ട് രാഹുല്‍ തങ്ങളോടൊപ്പമല്ല നിയമസഭയില്‍ പ്രത്യേകമായാണ് ഇരുന്നത്. അത്രയും നിലപാട് കോണ്‍ഗ്രസ് സ്വീകരിച്ചെന്ന് സണ്ണി ജോസഫ് ആലപ്പുഴയില്‍ പ്രതികരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button