
സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് പ്രധാന കാരണം മുൻ എൽഡിഎഫ് സർക്കാർ എന്ന് ആവർത്തിച്ച് വൈദ്യതി മന്ത്രി സണ്ണി ജോസഫ്. സംസ്ഥാനത്തിന് ഗുണകരമായ വൈദ്യുതി കരാർ റദ്ദാക്കിയത് എൽഡിഎഫ് സർക്കാർ. UDF സർക്കാർ പ്രശ്നം പരിഹരിക്കാൻ പരമാവധി ശ്രമിച്ചു വരികയാണ് . സിപിഐഎം സമരം ചെയ്യേണ്ടത് മുൻ സർക്കാരിനോടൊന്നും സണ്ണി ജോസഫ് വ്യക്തമാക്കി. ഇവിഎം ഹാക്കിങ്ങിന്റെ പേരില് പണംതട്ടിച്ചെന്ന പരാതിയിൽ പാർട്ടി അന്വേഷിക്കും.
ഉയർന്ന പരാതിയുടെ വിശദാംശങ്ങൾ പരിശോധിക്കും. പുറത്തുവന്ന വിവരങ്ങൾ ശരിയാണെങ്കിൽ ഗൗരവമുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിയിൽ മന്ത്രി സണ്ണി ജോസഫിനെ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ വിമർശിച്ചു. മന്ത്രി ഉത്തരവാദിത്തമില്ലാതെയാണ് പെരുമാറുന്നതെന്നായിരുന്നു ഗോവിന്ദന്റെ വിമർശനം.ജൂലായ് 26-ന് ഏഴ് മണിക്ക് പ്രതീകാത്മകമായി എല്ലാ വീടുകളിലും മെഴുകുതിരി കത്തിച്ച് പ്രതിഷേധിക്കുമെന്നും അദ്ദേഹം അറിയിച്ചു.
വൈദ്യുതി നിയന്ത്രണം ഒഴിവാക്കാൻ പ്രാർഥിക്കാമെന്നാണ് വൈദ്യുതി മന്ത്രി പറഞ്ഞതെന്നും എം വി ഗോവിന്ദൻ കൂട്ടിച്ചേർത്തു. അതേസമയം സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്. എൽനിനോ പ്രതിഭാസത്തെ തുടർന്നുണ്ടായ മഴക്കുറവും അന്തരീക്ഷ താപനില താരതമ്യേന ഉയർന്ന നിലയിൽ തുടരുന്നതും മൂലം സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം മുൻകാലങ്ങളെ അപേക്ഷിച്ച് ഗണ്യമായി വർധിച്ചിരിക്കുകയാണ്.
ഇതോടൊപ്പം രാജ്യത്താകമാനം വൈദ്യുതി ആവശ്യകത വർധിച്ചതിനാൽ പവർ എക്സ്ചേഞ്ചിലൂടെ ലഭ്യമാകുന്ന വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ് അനുഭവപ്പെടുന്നുണ്ട്. സംസ്ഥാനത്ത് മഴ മാറിനിൽക്കുന്ന സാഹചര്യത്തിൽ ഇന്നത്തെ വൈദ്യുതി ഉപഭോഗം മുൻ ദിവസങ്ങളെ അപേക്ഷിച്ച് ഏകദേശം 200 മുതൽ 300 മെഗാവാട്ട് വരെ വർധിക്കാൻ സാധ്യതയുണ്ട്. പവർ എക്സ്ചേഞ്ച് വഴി ആവശ്യമായ അളവിൽ വൈദ്യുതി ലഭ്യമാകാത്ത സാഹചര്യം ഉണ്ടായാൽ, 24.07.2026-ന് സംസ്ഥാനത്ത് വൈകുന്നേരത്തെ പീക്ക് സമയങ്ങളിൽ ഭാഗികമായി വൈദ്യുത നിയന്ത്രണം ആവശ്യമായി വന്നേക്കാമെന്നാണ് മുന്നറിയിപ്പ്.



