KeralaNewsPolitics

ദൈവവിശ്വാസികളാണ് സിപിഎമ്മിന്റെ കരുത്ത്, മലപ്പുറം എല്‍ഡിഎഫ് ശക്തികേന്ദ്രമായി മാറും : എം വി ഗോവിന്ദന്‍

ദൈവവിശ്വാസികളാണ് പാര്‍ട്ടിയുടെ കരുത്തെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ . വര്‍ഗീയതക്കെതിരായ പോരാട്ടത്തിന്റെ മുന്‍പന്തിയിലെ പോരാളികള്‍ അവരാണ്. സിപിഎം എല്ലാ കാലത്തും മലപ്പുറത്തിനൊപ്പമാണ്. ഇനിയും അങ്ങനെ തന്നെ തുടരും. മലപ്പുറം വൈകാതെ സിപിഎമ്മിന്റെ ശക്തികേന്ദ്രമായി മാറുമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

”വിശ്വാസികളാണ് സിപിഎമ്മിന്റെ ഏറ്റവും വലിയ കരുത്ത്. സിപിഎം വിശ്വാസികളല്ല, ദൈവവിശ്വാസികള്‍. ആ വിശ്വാസികളാണ് വര്‍ഗീയതക്കെതിരായ പോരാട്ടത്തില്‍ മുന്‍പന്തിയിലെ പോരാളികള്‍. മലപ്പുറത്തിന്റെ പേരുപയോഗിച്ച് ആവശ്യമില്ലാതെ ഏതെങ്കിലും പദപ്രയോഗം ആരെങ്കിലും പറഞ്ഞുണ്ടാക്കിയാല്‍ ഇവിടെ വിലപ്പോകില്ല. സിപിഎം എല്ലാകാലത്തും മലപ്പുറത്തിനൊപ്പം തന്നെയാണെന്ന് എല്ലാവര്‍ക്കുമറിയാം. മലപ്പുറത്തിനു വേണ്ടിയാണ് പാര്‍ട്ടി നിന്നത്. ഇനിയും അങ്ങനെതന്നെയാണ്. കുറച്ചുനാള്‍ കഴിയുമ്പോള്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ശക്തികേന്ദ്രമായി മലപ്പുറം മാറും” – എം വി ഗോവിന്ദന്‍ പറഞ്ഞു.

പ്രതിപക്ഷം വലിയ കുഴപ്പത്തിലാണെന്ന് എം വി ഗോവിന്ദന്‍ ആരോപിച്ചു. കോണ്‍ഗ്രസില്‍ മുഖ്യമന്ത്രിയാകാന്‍ തയ്യാറെടുത്ത് നില്‍ക്കുന്നവരുടെ നിരയാണ്. അവരാരും മുഖ്യമന്ത്രി ആകില്ല. 2026ലും ഇടതുമുന്നണി തന്നെ അധികാരത്തില്‍ വരും. കേരളം വികസനക്കുതിപ്പിലാണ്. കേന്ദ്രം സഹായിച്ചില്ലെങ്കിലും വികസനവുമായി മുന്നോട്ടുപോകും. നിലമ്പൂര്‍ ഇടതുമുന്നണിയുടെ മൂന്നാം ടേമിലേക്കുള്ള നാഴികക്കല്ലാണെന്ന് ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.

യുഡിഎഫ് അടിസ്ഥാനമില്ലാത്ത പ്രചാരവേലയാണ് നടത്തുന്നത്. പി വി അന്‍വര്‍ യുഡിഎഫിലേക്ക് പോകാനാണ് ഇടതുപക്ഷത്തെ ഒറ്റിക്കൊടുത്തത്. യൂദാസുമാര്‍ക്ക് എന്തു സംഭവിക്കും എന്ന് പറയേണ്ടതില്ല. യൂദാസുമാരുടെ എല്ലാവരുടേയും അവസാനം ഒരുപോലെയായിരിക്കും. നിലമ്പൂരില്‍ ഇടതുപക്ഷം വലിയ തോതില്‍ മുന്നോട്ടു പോയെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button