
നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രിംകോടതി തള്ളിയതിന് പിന്നാലെ പ്രതികരണവുമായി എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ. എല്ലാ കേസിലും സിബിഐ അന്വേഷണം ആവശ്യമില്ല എന്ന സുപ്രീം കോടതിയുടെ നിലപാട് ശരിയാണെന്ന് അദ്ദേഹം പറഞ്ഞു. നവീൻ ബാബുവിന്റെ കുടുംബത്തെ ആരെങ്കിലും തെറ്റിദ്ധരിപ്പിക്കുന്നുണ്ടോ എന്ന് അറിയില്ല. സംസ്ഥാന സർക്കാരിന്റെ നിലപാട് ശരിയാണെന്ന് തെളിയിക്കുന്നതാണ് നടപടി. മെറിറ്റ് അടിസ്ഥാനത്തിലാണ് സർക്കാർ കേസ് അന്വേഷിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ഭാര്യ മഞ്ജുഷ നൽകിയ ഹർജിയാണ് തള്ളിയത്. എല്ലാ കേസുകളിലും സിബിഐ അന്വേഷണം നടത്താനാവില്ലെന്ന് സുപ്രീം കോടതി പറഞ്ഞു. സുധാൻഷൂ ദൂലിയ, കെ വിനോദ് ചന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. എല്ലാ കേസും സിബിഐക്ക് വിടേണ്ടതില്ലെന്നും ആത്മഹത്യ പ്രേരണ കുറ്റം നിലവിലെ അന്വേഷണത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും കോടതി പറഞ്ഞു.
സിബിഐ അന്വേഷണം വേണമെന്ന ആവശ്യം നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു. തുടർന്നാണ് കുടുംബം സുപ്രീംകോടതിയിലെത്തിയത്. അഭിഭാഷകൻ എം ആർ രമേശ് ബാബുവാണ് ഹർജി സമർപ്പിച്ചത്.