
ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പേര് ചർച്ചയാക്കാൻ കോണ്‍ഗ്രസ്. ശബരിമല തന്ത്രി കണ്ഠര് രാജീവരെ എസ്ഐടി അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് വിഷയത്തില്‍ സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് രംഗത്തെത്തിയിരിക്കുന്നത്. ശബരിമലയില്‍ തന്ത്രിയെ അറസ്റ്റ് ചെയ്തതത് അന്വേഷണത്തിന്റെ പുരോഗതിയാണ്. എന്നാല്‍ എസ്ഐടി മുന്മന്ത്രിയെ ചോദ്യം ചെയ്തതിന്റെ ബാക്കിപത്രം എന്താണെന്നാണ് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ഉന്നയിക്കുന്ന ചോദ്യം.
തനിക്ക് പറയാനുള്ളത് കേട്ടു എന്നായിരുന്നു ചോദ്യം ചെയ്യലിനെ കുറിച്ച് കടകംപള്ളി പ്രതികരിച്ചത്. അന്വേഷണ സംഘം ചെയ്തത് കടകംപള്ളിയുടെ അഭിമുഖം രേഖപ്പെടുത്തുകയായിരുന്നോ എന്നും സണ്ണി ജോസഫ് പരിഹസിച്ചു. സ്വര്‍ണക്കൊള്ള കേസില്‍ ഉന്നതരുടെ പങ്ക് പുറത്തുവരണം എന്ന് ഹൈക്കോടതി ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. ചുമതലയിലുള്ളവര്‍ അറിയാതെ എങ്ങനെ മോഷണം നടത്താന്‍ സാധിക്കുമെന്നും കോടതി പലവട്ടം സംശയം പ്രകടിപ്പിച്ചിട്ടുണ്ട്.
എന്നാല്‍ രാഷ്ട്രീയ നേതൃത്വത്തിലുള്ളവരെ സംരക്ഷിക്കുന്ന നിലയിലാണ് ഇപ്പോഴത്തെ നടപടികള്‍ പുരോഗമിക്കുന്നത്. ഉത്തരവാദിത്തപ്പെട്ട എല്ലാവരെയും പ്രതികളാക്കാന്‍ അന്വേഷണ സംഘത്തിന് സാധിക്കണം. സര്‍ക്കാരുമായി ബന്ധമുള്ള അറസ്റ്റിലായവരെ സര്‍ക്കാര്‍ സംരക്ഷിക്കുന്നു. മുന്‍ എംഎല്‍എ എ പത്മകുമാര്‍, എന്‍ വാസു എന്നിവര്‍ക്ക് എതിരെ സിപിഎം ഒരക്ഷരം മിണ്ടിയിട്ടില്ല, പാര്‍ട്ടി തലത്തില്‍ പോലും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. ഇവരെയെല്ലാം സംരക്ഷിക്കുന്ന നിലപാടാണ് സിപിഎം സംസ്ഥാന സെക്രട്ടറിയും മുഖ്യമന്ത്രിയും സ്വീകരിച്ച് പോരുന്നത് എന്നും സണ്ണി ജോസഫ് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.



