KeralaNews

രാഹുല്‍ മാങ്കൂട്ടത്തില്‍ കോണ്‍ഗ്രസിന്റെ കാന്‍സര്‍, പരാതിയുമായി രണ്ട് പേര്‍ തന്നെയും സമീപിച്ചു: പി വി അന്‍വര്‍

യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ കോണ്‍ഗ്രസിന്റെ കാന്‍സറെന്ന് പി വി അന്‍വര്‍. രാഹുല്‍ മാങ്കൂട്ടത്തില്‍ രാജിവയ്ക്കണം. ഇല്ലെങ്കില്‍ കോണ്‍ഗ്രസ് രാജി ചോദിച്ച് വാങ്ങണം. കോണ്‍ഗ്രസിന്റെ ഭാവി സംരക്ഷിക്കാന്‍ കര്‍ശന നടപടി ആവശ്യമാണെന്നും പി വി അന്‍വര്‍ നിലമ്പൂരില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി. രാഹുല്‍ തെറ്റ് ഏറ്റുപറഞ്ഞ് മാപ്പ് പറയണം. ഒളിച്ചുകളി വലിയ പ്രത്യാഘാതം ഉണ്ടാക്കും. ഇത് മനസിലാക്കാനുള്ള കേവല ബുദ്ധിയെങ്കിലും കാണിക്കണണെന്നും പി വി അന്‍വര്‍ പ്രതികരിച്ചു.

ഉപ തെരഞ്ഞെടുപ്പിനെ ഭയന്ന് രാഹുല്‍ മാങ്കൂട്ടത്തിനിനെതിരെ നടപടി എടുക്കാതിരിക്കരുത്. നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി 268 ദിവസങ്ങള്‍ മാത്രമാണുള്ളത്. ഇപ്പോഴത്തെ സംഭവങ്ങള്‍ ജനങ്ങള്‍ മറക്കാനുള്ള സമയം പോലുമില്ല. രാഹുലിനെ മാറ്റി നിര്‍ത്താന്‍ കോണ്‍ഗ്രസ് തയ്യാറാകണം. കാന്‍സര്‍ ബാധിച്ച ശരീര ഭാഗം മുറിച്ചു നീക്കുന്നത് വ്യക്തിയുടെ ജീവനും ആരോഗ്യവും സംരക്ഷിക്കാനാണ് എന്നും പി വി അന്‍വര്‍ പറഞ്ഞു.

രാഹുല്‍ മാങ്കൂട്ടത്തിലിന്റേതായി പുറത്തുവന്ന ശബ്ദ സന്ദേശം വ്യാജമാണെങ്കില്‍ അത് തെളിയേണ്ട സമയം അതിക്രമിച്ചു. ഈ വിഷയം തള്ളാന്‍ രാഹുല്‍ പോലും തയ്യാറായിട്ടില്ല. രാഹുല്‍ മാങ്കൂട്ടത്തില്‍ രാജിവയ്ക്കണം എന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ കര്‍ശന നിലപാട് എടുക്കുന്നതില്‍ ശരികേടില്ല. കോണ്‍ഗ്രസിലെ യുവനേതാക്കളെ നയിക്കുന്ന നേതാവ് എന്ന നിലയില്‍ അദ്ദേഹത്തിന്റെ നിലപാട് ശരിയാണെന്നും പി വി അന്‍വര്‍ ചൂണ്ടിക്കാട്ടി.

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ രണ്ട് സ്ത്രീകളുടെ പരാതിയില്‍ ഇടപെടാന്‍ ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് സമീപിച്ചതായും എന്നും പി വി അന്‍വര്‍ വെളിപ്പെടുത്തി. രണ്ട് ദിവസം മുന്‍പായിരുന്നു സംഭവം. ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്ന തരത്തിലുള്ള വിഷയമാണ് അവരും തന്നോട് പറഞ്ഞത്. ആരോപണങ്ങളില്‍ തെളിവുണ്ടെങ്കില്‍ പരാതി നല്‍കാന്‍ തയ്യാറാകണം എന്ന് അവരോട് നിര്‍ദേശിച്ചെന്നും പി വി അന്‍വര്‍ ചൂണ്ടിക്കാട്ടി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button