KeralaNews

എന്‍എസ്എസ് പിന്മാറ്റത്തില്‍ അഭിപ്രായം പറയാനില്ല: വിഡി സതീശന്‍

എസ്എന്‍ഡിപിയുമായുള്ള ഐക്യത്തില്‍ നിന്നും പിന്മാറിയ എന്‍എസ്എസ് തീരുമാനത്തില്‍ അഭിപ്രായം പറയാനില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. യോജിച്ചു പോകണോ വേണ്ടയോ എന്ന് അവരാണ് തീരുമാനിക്കേണ്ടത്. യുഡിഎഫും കോണ്‍ഗ്രസും ഒരു സമുദായങ്ങളുടേയും ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാറില്ല. ഞങ്ങളുടെ കാര്യത്തില്‍ ഇടപെടാന്‍ ഞങ്ങള്‍ ആരെയും സമ്മതിക്കാറില്ലെന്നും വിഡി സതീശന്‍ പറഞ്ഞു.

അവര്‍ കൂടിച്ചേരാന്‍ തീരുമാനിച്ചപ്പോള്‍ അതു നല്ലതാണെന്നാണ് താന്‍ പറഞ്ഞത്. വിവിധ സമൂഹങ്ങള്‍ തമ്മില്‍, സമുദായങ്ങള്‍ തമ്മില്‍ സൗഹൃദം ഉണ്ടാക്കുന്നത് നല്ലതാണ്. നമ്മുടെ കാര്യങ്ങളില്‍ അവര്‍ ഇടപെടേണ്ടതില്ല എന്നു പറയുന്നതുപോലെ, അവരുടെ കാര്യങ്ങളില്‍ നമ്മളും ഇടപെടാന്‍ പാടില്ല. അവര്‍ക്ക് എന്തു തീരുമാനം വേണമെങ്കിലും എടുക്കാവുന്നതാണ്. അത് അവരുടേതായ ഇഷ്ടമാണ്. അതില്‍ അഭിപ്രായം പറയാനില്ലെന്നും വിഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.

അവരുടെ ആഭ്യന്തര കാര്യങ്ങളില്‍ നമ്മള്‍ ഇടപെടേണ്ടതില്ല. നമുക്ക് വേറെ ജോലിയില്ലേ. അവര്‍ അവരുടെ ജോലിയും ചെയ്യട്ടെ. അവര്‍ യോജിച്ചാലും നല്ലത്, യോജിക്കേണ്ടെന്ന് തീരുമാനിച്ചാല്‍ അവരുടേതായ കാരണങ്ങള്‍ ഉണ്ടാകും. അതില്‍ രാഷ്ട്രീയമുണ്ടെന്ന ആരോപണം ഉന്നയിക്കാനൊന്നും താനില്ല. എന്‍എസ്എസ് ഡയറക്ടര്‍ബോര്‍ഡ് കൂടി എടുത്ത തീരുമാനത്തില്‍ ഞങ്ങള്‍ക്കെന്ത് കാര്യം. വിമര്‍ശനത്തോട് അസഹിഷ്ണുത കാട്ടിയാല്‍ നമ്മളാണ് ചെറുതായിപ്പോകുന്നത്. വെള്ളാപ്പള്ളി നടേശന്‍ ഉള്‍പ്പെടെ പത്മ പുരസ്‌കാരം ലഭിച്ച എല്ലാ മലയാളികളേയും അഭിനന്ദിക്കുകയാണ്. വിഡി സതീശന്‍ പറഞ്ഞു.

ശശി തരൂരിന് പരാതി ഉണ്ടെങ്കില്‍ അത് ഉറപ്പായിട്ടും പരിശോധിക്കും. അദ്ദേഹം മുതിര്‍ന്ന നേതാവാണ്. ദേശീയ നേതൃത്വം തീര്‍ച്ചയായും പരിശോധിക്കും. അല്ലെങ്കില്‍ സംസ്ഥാന നേതാക്കള്‍ ഇക്കാര്യം ദേശീയ നേതൃത്വത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തും. ശശി തരൂര്‍ പാര്‍ട്ടി വിടുമെന്ന് മാധ്യമങ്ങള്‍ ഉണ്ടാക്കുന്ന വാര്‍ത്തയാണ്. മുമ്പ് നടന്ന ഒരു യോഗത്തില്‍ ഞാന്‍ പങ്കെടുത്തിരുന്നില്ല. അതു മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയില്ല. അതില്‍ എനിക്കും പരാതി ഉണ്ടെന്നും വിഡി സതീശന്‍ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button