
തമിഴ്നാട്ടിലെ വോട്ടർമാരുടെ അവകാശം അട്ടിമറിക്കാനുള്ള ദുരൂഹ നീക്കമാണ് കേന്ദ്രവും തെരഞ്ഞെടുപ്പ് കമ്മീഷനും നടത്തുന്നതെന്ന് എം കെ സ്റ്റാലിൻ. എസ്ഐആറിനെതിരെ പൊരുതുമെന്ന് എം കെ സ്റ്റാലിൻ അറിയിച്ചു. വിഷയത്തില്‍ ഞായറാഴ്ച സർവ്വകക്ഷി യോഗം ചേരുമെന്ന് സ്റ്റാലിൻ അറിയിച്ചു.
ചെന്നൈയിൽ ഡിഎംകെ സഖ്യത്തിന്‍റെ അടിയന്തര യോഗത്തിലാണ് തീരുമാനം. മഴക്കാലത്തെ തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണം സംശയകരമാണെന്നും യോഗം വിലയിരുത്തി. അതേസമയം വോട്ടർ പട്ടിക പരിഷ്കരണത്തെ മുഖ്യ പ്രതിപക്ഷ പാർടിയായ എഐഎഡിഎംകെ പിന്തുണച്ചു.
കേരളം അടക്കം 12 സംസ്ഥാനങ്ങളിൽ നാളെ മുതൽ തീവ്ര വോട്ടർ പട്ടിക പരിഷ്ക്കരണം പ്രഖ്യാപിച്ചിരിക്കുകയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ. ഫെബ്രുവരി എഴു വരെ നീണ്ടു നില്ക്കുന്ന നടപടികളാണ് കമ്മീഷൻ പ്രഖ്യാപിച്ചത്.കേരളത്തിൽ തദ്ദേശഭരണ തെരഞ്ഞെടുപ്പും എസ്ഐആറും ഒന്നിച്ച് നടത്താൻ തടസ്സമില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ വിശദീകരിച്ചു. അടുത്ത വർഷം തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ അസമിനെ മാത്രം എസ്ഐആറിൽ നിന്ന് ഒഴിവാക്കും.



