
ഒരു വർഗീയ വാദിയുടെയും വിഘടനവാദിയുടെയും പിന്തുണ എൽഡിഎഫിന് വേണ്ട എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിലമ്പൂരിലെ അമരമ്പലം പൂക്കോട്ടുമ്പാടം തെരഞ്ഞെടുപ്പ് റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
‘നിലമ്പൂരിൽ എം സ്വരാജിൻ്റെ വിജയം ഉറപ്പാണ്. എന്തും പറയാൻ മടിയില്ലാത്തവരാണ് എതിരാളികൾ. രാജ്യത്തെ വിഘടനവാദത്തിന് പിന്തുണ നൽകുന്ന പ്രവർത്തനമാണ് യുഡിഎഫ് നടത്തുന്നത്. ജമാഅത്തെ ഇസ്ലാമി എന്താണെന്ന് അറിയാത്തവരല്ല യുഡിഎഫ് നേതാക്കൾ. കേരളത്തിലെ മറ്റു മുസ്ലിം സംഘടനകൾ ജമാഅത്തെ ഇസ്ലാമിയെ അകറ്റി നിർത്തുന്നു.
മാധ്യമം ഉദ്ഘാടനത്തിന് പാണക്കാട് തങ്ങൾ പങ്കെടുക്കാതിരുന്നത് യാദൃശ്ചികമല്ല. മീഡിയ വൺ ഉദ്ഘാടനത്തിന് ഹൈദരലി തങ്ങളെ ക്ഷണിച്ചു. തങ്ങൾ പോയില്ല. ഒരേ നിലപാടിൻ്റെ തുടർച്ചയാണത്. ഇപ്പോൾ എന്തുമാറ്റമാണ് ഉണ്ടായത്. കശ്മീരിൽ ജമാഅത്തെ ഇസ്ലാമിയെ കണ്ടത് ബിജെപിയെ സഹായിക്കാനായിരുന്നു. തരിഗാമിയെ തോൽപ്പിയ്ക്കാൻ കശ്മീരിലെ മുഴുവൻ ജമാഅത്തുകാരും മണ്ഡലത്തിലെത്തി’- മുഖ്യമന്ത്രി.