
പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നാലു വോട്ടിനു വേണ്ടി എന്തും പറയുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ. കേരളത്തിലെ ന്യൂനപക്ഷ വർഗീയതയുടെ പ്രധാന വിഭാഗമായ ജമാഅത്തെ ഇസ്ലാമിയുമായി കോൺഗ്രസ് സഖ്യത്തിലാണെന്നും ഇതിനെ വിമർശിക്കാൻ മറ്റാർക്കും അവകാശമില്ലെന്ന സതീശന്റെ നിലപാട് ശരിയല്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ലോകം മുഴുവൻ ഇസ്ലാമിക രാഷ്ട്രം വേണമെന്ന് വാദിക്കുന്നവരാണ് ജമാഅത്തെ ഇസ്ലാമിയെന്നും അവരുമായി ചേർന്നാണ് കോൺഗ്രസ് മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.
വി ഡി സതീശൻ അവസരവാദ രാഷ്ട്രീയം കളിക്കുകയാണെന്നും വോട്ട് ലക്ഷ്യമാക്കി ബി ജെ പി, ആർ.എസ്.എസ്, ജമാഅത്തെ ഇസ്ലാമി എന്നിവയുമായി സാഹചര്യത്തിനനുസരിച്ച് ചേർന്ന് പ്രവർത്തിക്കുന്നുവെന്നുമാണ് ഗോവിന്ദൻ മാസ്റ്ററുടെ വിമർശനം. ജമാഅത്തെ ഇസ്ലാമി തങ്ങളുടെ നിലപാടുകളിൽ മാറ്റം വരുത്തിയിട്ടില്ലെന്ന് ആവർത്തിച്ച് വ്യക്തമാക്കുമ്പോഴും അവർ മാറിയെന്ന തരത്തിലുള്ള സതീശന്റെ പ്രസ്താവനകൾ വോട്ട് നേടാനുള്ള തന്ത്രം മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു.
കൂടാതെ, കെ.എം. ഷാജിയുടെ വർഗീയ പരാമർശങ്ങളെയും എ.കെ.ജി.ക്കെതിരായ അധിക്ഷേപങ്ങളെയും വി.ഡി. സതീശൻ കണ്ടില്ലെന്ന് നടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ മര്യാദകളില്ലാതെ എന്തും പറയാൻ മടിയില്ലാത്ത നേതാവാണ് കെ.എം. ഷാജിയെന്നും എ.കെ.ജി.യെ കുറിച്ച് അദ്ദേഹം നടത്തിയ പരാമർശങ്ങൾ തോന്ന്യാസമാണെന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.



