
സിപിഐഎമ്മിന്റെ ഗൃഹസമ്പർക്ക പരിപാടി വലിയ അനുഭവമായി മാറിയെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. സർക്കാരിനെ കുറിച്ച് ജനങ്ങൾക്ക് നല്ല അഭിപ്രായമാണെന്നും ഗൃഹസമ്പർക്ക പരിപാടിയിലൂടെ അത് നേരിട്ട് മനസിലാക്കാനായെന്നും എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. വർഗീയ കലാപമില്ലാതെ മത സൗഹാർദ അന്തരീക്ഷം നിലനിർത്താൻ 10 വർഷം കൊണ്ട് എൽഡിഎഫ് സർക്കാരിന് സാധിച്ചെന്നും അദ്ദേഹം പറഞ്ഞു.
പാർട്ടിയും ജനങ്ങളും തമ്മിലുള്ള ബന്ധം ശക്തമാക്കുമെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സർവേ ഫലങ്ങളെക്കുറിച്ച് അദ്ദേഹം പ്രതികരിച്ചു. സർവേ എന്ന പേരിൽ പരിഹാസ്യമായ കാര്യങ്ങളാണ് പറയുന്നത് എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. രമേശ് ചെന്നിത്തലയുടെ പേര് പോലും അതിൽ ഉൾപ്പെട്ടിട്ടില്ല. ആർക്കോവേണ്ടി ഉണ്ടാക്കിയ സർവേയാണ് അതെന്ന് ചെന്നിത്തല തന്നെ പറഞ്ഞിട്ടുണ്ടെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ പരിഹസിച്ചു.
ശബരിമല വിഷയത്തിൽ കോൺഗ്രസിനും ബിജെപിക്കുമുള്ള ബന്ധം തെളിഞ്ഞതോടെ മാധ്യമങ്ങൾക്ക് ഇക്കാര്യം ചർച്ച ചെയ്യാൻ താത്പര്യമില്ലാതായെന്നും എം വി ഗോവിന്ദൻ മാസ്റ്റർ ചൂണ്ടിക്കാട്ടി. നിയമസഭയിൽ വിഷയം ചർച്ച ചെയ്യാനുള്ള കെൽപ്പില്ലാത്തതിനാലാണ് യുഡിഎഫ് സഭ ബഹിഷ്ക്കരിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.



