
തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലേക്കുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് എൽഡിഎഫ്. ആകെ 28 ഡിവിഷനുകളിൽ ഇരുപത്തിയൊന്നിടത്ത് സിപിഐഎമ്മും നാലിടത്ത് സിപിഐയും മൂന്ന് സീറ്റുകളിൽ ഘടകകക്ഷികളുമാണ് മത്സരിക്കുന്നത്.
തദ്ദേശ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളെ വേഗത്തിൽ പ്രഖ്യാപിച്ച് പ്രചാരണത്തിൽ ഒരുപടി മുന്നേറുകയാണ് എൽഡിഎഫ്. തിരുവനന്തപുരത്ത് കോർപ്പറേഷന് പിന്നാലെ ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലേക്കുള്ള സ്ഥാനാർത്ഥി പ്രഖ്യാപനവും എൽഡിഎഫ് പൂർത്തിയാക്കി. ജില്ലാ പഞ്ചായത്തിലെ 28 ഡിവിഷനുകളിൽ ഇരുപത്തിയൊന്നിടത്ത് സിപിഐഎമ്മും നാലിടത്ത് സി പി ഐയുമാണ് മത്സരിക്കുന്നത്. ജനതാദൾ, ആർ.ജെ.ഡി, കേരള കോൺഗ്രസ് എസ് എന്നിവർ ഓരോ സീറ്റിലും മത്സരിക്കുന്നു. സ്ഥാനാർഥികളെ സിപിഐഎം ജില്ലാ സെക്രട്ടറി വി ജോയ് എംഎൽഎ പ്രഖ്യാപിച്ചു.
നാവായിക്കുളം ഡിവിഷനിൽ സിപിഐഎമ്മിന് വേണ്ടി മത്സരിക്കുന്ന ബിപി മുരളിയാണ് കൂട്ടത്തിൽ പ്രായം കൂടിയ സ്ഥാനാർഥി. കിളിമാനൂർ ഡിവിഷനിൽ എസ്എഫ്ഐ ഏരിയ പ്രസിഡന്റ് കൂടിയായ ഇരുപത്തിയൊന്നുകാരി ഫാത്തിമ ഹിസാനയാണ് സ്ഥാനാർത്ഥി. കിളിമാനൂർ സീറ്റ് യുഡിഎഫിൽ നിന്ന് തിരിച്ചുപിടിക്കാൻ കഴിയുമെന്ന് ഫാത്തിമ ഹിസാന.
കോർപ്പറേഷനിലേക്ക് നേരത്തെ തന്നെ സ്ഥാനാർഥികളെ പ്രഖ്യാപിച്ച എൽഡിഎഫ് പ്രചരണത്തിൽ ഒരുപടി മുന്നിലെത്തി കഴിഞ്ഞു. അതേസമയം യുഡിഎഫിനും ബിജെപിക്കും സ്ഥാനാർത്ഥി പ്രഖ്യാപനം പോലും പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല. പ്രഖ്യാപിച്ച ഇടങ്ങളിലെ തർക്കങ്ങൾ അവസാനിച്ചിട്ടുമില്ല.



