KeralaNews

ആഗോള അയ്യപ്പസംഗമം ഭാവിയില്‍ ഞങ്ങള്‍ക്ക് ഗുണമാകും; എല്‍ഡിഎഫിന് ശാപമായി മാറു കെ മുരളീധരന്‍

ദേവസ്വം ബോര്‍ഡ് അയ്യപ്പസംഗമം നടത്തുന്നതിന്റെ ഉദ്ദേശ്യമെന്താണെന്ന് മനസിലാകുന്നില്ലെന്ന് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് കെ മുരളീധരന്‍. വിദേശത്തുനിന്നുള്‍പ്പെടെ നിരവധി ഭക്തര്‍ ശബരിമലയില്‍ വരുന്നുണ്ട്. എന്നാല്‍ അവിടുത്തെ പ്രത്യേക സാഹചര്യത്തില്‍ മാസ്റ്റര്‍ പ്ലാന്‍ നടപ്പിലാക്കാന്‍ പറ്റാത്ത സ്ഥിതിയുണ്ട്. വനനിയമങ്ങളും പരിസ്ഥിതി നിയമങ്ങളും കാരണം വികസനത്തിന് പരിമിതികളുണ്ട്. അതിന് പോംവഴിയാണ് ആദ്യം കണ്ടെത്തേണ്ടതെന്ന് കെ മുരളീധരന്‍ പറഞ്ഞു.

കൂടുതല്‍ ആളുകളെ എത്തിക്കുകയാണെന്ന് പറയുമ്പോള്‍ ഉള്ളവര്‍ക്ക് സൗകര്യം ഒരുക്കാന്‍ ബുദ്ധിമുട്ടുകയാണ്. വ്രതനിഷ്ഠയോടെയാണ് ശബരിമലയില്‍ ദര്‍ശനം നടത്തേണ്ടത്. ടൂറിസ്റ്റുകളൊക്കെ വന്നാല്‍ അതിന്റെ പരിപാവനത്വം നഷ്ടപ്പെടും. ടൂറിസ്റ്റുകളെ ആകര്‍ഷിക്കേണ്ട സ്ഥലമല്ല ശബരിമല. ധര്‍മശാസ്താവായ അയ്യപ്പനെ ബ്രാന്‍ഡ് ടൂറിസത്തിന്റെ ബ്രാന്‍ഡ് അംബാസിഡറാക്കേണ്ടെന്നും മുരളീധരന്‍ പറഞ്ഞു.

സ്വര്‍ണംപോലും തൂക്കംകുറവ് അനുഭവപ്പെടുന്നതില്‍ ഉത്തരവാദികളായവര്‍ അയ്യപ്പസംഗമം നടത്തുമ്പോള്‍ അയ്യപ്പന്റെ അനുഗ്രഹമല്ല, ശാപമാണ് ഉണ്ടാകുക. എന്‍എസ്എസും എസ്എന്‍ഡിപിയും പങ്കെടുക്കുന്നതില്‍ ഇടപെടാനില്ല. അയ്യപ്പസംഗമം സര്‍ക്കാരിന്റെ രാഷ്ട്രീയ അജണ്ടയാണെന്നും മുരളീധരന്‍ പറഞ്ഞു. സാമുദായിക സംഘടനകള്‍ക്ക് അവരുടേതായ നയങ്ങളുണ്ടാകാം. ആ കുഴിയില്‍ വീഴാന്‍ യുഡിഎഫ് ഇല്ല. ഈ സംഗമം ഭാവിയില്‍ തങ്ങള്‍ക്ക് ഗുണകരമായി തീരുമെന്നും മുരളീധരന്‍ പറഞ്ഞു.

ശബരിമലയില്‍ കോടതി നിര്‍ദേശങ്ങള്‍ പരിപാലിക്കാന്‍ ദേവസ്വം ബോര്‍ഡിന് കഴിഞ്ഞില്ലെങ്കില്‍ ശക്തമായ ആരോപണങ്ങളാകും വരാന്‍ പോകുന്നത്. അയ്യപ്പസംഗമത്തിലൂടെ സര്‍ക്കാരിന്റെ നീക്കം കണ്ണില്‍ പൊടിയിടലാണ്. അയ്യപ്പനെ രാഷ്ട്രീയത്തിന് വേണ്ടി ഉപയോഗിക്കുന്ന തെറ്റായ സമീപനമാണ് സര്‍ക്കാര്‍ ചെയ്യുന്നത്. സംഗമത്തിന്റെ പേരില്‍ സര്‍ക്കാര്‍ നടത്തുന്ന തട്ടിപ്പുകള്‍ കോണ്‍ഗ്രസ് തുറന്നുകാണിക്കുമെന്നും കെ മുരളീധരന്‍ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button