
തൊണ്ടി മുതൽ കേസിൽ ആന്റണി രാജുവിന് തിരിച്ചടി. ശിക്ഷ റദ്ദാക്കണമെന്ന ആവശ്യം കോടതി തള്ളി. നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതി വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ആന്റണി രാജു ഹര്‍ജി നൽകിയിരുന്നത്. ഹര്‍ജിയിൽ വാദം തുടരുമെങ്കിലും ശിക്ഷ റദ്ദാക്കണമെന്ന ആവശ്യം തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി തള്ളി. ആന്റണി രാജു കുറ്റക്കാരനെന്ന വിധി മരവിപ്പിച്ചില്ല. അതേസമയം, ആന്റണി രാജുവിന്റെ തടവും പിഴയും അപ്പീൽ പരിഗണിക്കുന്നതുവരെ തൽക്കാലത്തേക്ക് കോടതി മരവിപ്പിച്ചു. കുറ്റക്കാരനെന്ന വിധി മരവിപ്പിക്കാത്തതിനാൽ ആന്റണി രാജുവിനുള്ള അയോഗ്യത തുടരും. അപ്പീലിൽ വിശദമായ വാദം കേട്ട് ഉത്തരവ് പറയുന്നതുവരെയാണ് ശിക്ഷ മരവിപ്പിച്ചത്. ആന്റണി രാജു നൽകിയ അപ്പീലിൽ വാദം തുടരും.
തൊണ്ടിമുതൽ കേസിലെ തടവു ശിക്ഷയും പിഴയും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് മുന്‍ മന്ത്രി ആന്റണി രാജു ഉപഹര്‍ജി സമര്‍പ്പിച്ചത്. നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതി വിധിച്ച ശിക്ഷ നിയമപരമായി നിലനിൽക്കില്ലെന്നാണ് പ്രതിഭാഗത്തിന്റെ വാദം. എന്നാൽ, ഇത് പ്രോസിക്യൂഷൻ എതിര്‍ത്തു. 3 വര്‍ഷം തടവശിക്ഷയും പതിനായിരം രൂപ പിഴയുമാണ് ആന്റണി രാജുവിന് കോടതി വിധിച്ചത്.



