
ശബരിമല സ്വർണ്ണക്കടത്ത് കേസിൽ യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് എംപിയെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തതിന് പിന്നാലെ സർക്കാരും പ്രതിപക്ഷവും തമ്മിലുള്ള പോര് മുറുകുന്നു. ചോദ്യം ചെയ്യലിന് പിന്നാലെ അടൂർ പ്രകാശിന്റെ രാജി ആവശ്യപ്പെടാൻ പ്രതിപക്ഷ നേതാവ് തയ്യാറാകുമോ എന്ന് മന്ത്രി വി. ശിവൻകുട്ടി ചോദിച്ചു. അന്വേഷണ സംഘത്തിൽ ഹൈക്കോടതി തൃപ്തി രേഖപ്പെടുത്തിയിട്ടും പ്രതിപക്ഷ നേതാവ് എന്തിനാണ് എസ്ഐടിയെ അവിശ്വസിക്കുന്നതെന്നും മന്ത്രി പരിഹസിച്ചു.വിഷയത്തിൽ കോൺഗ്രസ് അധ്യക്ഷയായിരുന്ന സോണിയാ ഗാന്ധിയുടെ പേരും മന്ത്രി ശിവൻകുട്ടി പറഞു. കേസിലെ പ്രതികളായ ഉണ്ണിക്കൃഷ്ണൻ പോറ്റി, അടൂർ പ്രകാശ്, ആന്റോ ആന്റണി എന്നിവർ എന്തിനാണ് സോണിയാ ഗാന്ധിയെ പോയി കണ്ടതെന്ന് വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
”ചോദ്യം ചെയ്യൽ എന്ന വാക്ക് കേൾക്കുമ്പോഴാണ് അവർക്ക് ഭയം. എന്നാൽ ഈ കാട്ടുകള്ളന്മാരോടൊപ്പം കോൺഗ്രസ് നേതാക്കൾ എന്തിനാണ് സോണിയാ ഗാന്ധിയെ കാണാൻ പോയതെന്ന് അവർ പറയണം. ഒരു തവണയല്ല, രണ്ടുതവണ അവർ പോയിട്ടുണ്ട്. എന്തൊക്കെയോ അവിടെ കൈമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്. ബെല്ലാരിയിൽ നിന്നുള്ള ഒരാളാണ് കേസിലെ പ്രതി. സോണിയാ ഗാന്ധി മുമ്പ് ബെല്ലാരിയിലെ എംപിയായിരുന്നില്ലേ?” – മന്ത്രി ചോദിച്ചു.വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ അടൂർ പ്രകാശ് പത്തനംതിട്ടയിൽ മത്സരിക്കാൻ ഇറങ്ങിയാൽ ‘അയ്യപ്പൻ കൈകാര്യം ചെയ്തോളും’ എന്നായിരുന്നു മന്ത്രിയുടെ മറ്റൊരു പരിഹാസം. യുഡിഎഫ് കൺവീനറെ ചോദ്യം ചെയ്യാൻ സാധ്യതയുണ്ടെന്ന് മുൻകൂട്ടി കണ്ടാണ് പ്രതിപക്ഷ നേതാവ് കോടതിയെയും എസ്ഐടിയെയും വിമർശിക്കാൻ തുടങ്ങിയതെന്നും ശിവൻകുട്ടി ആരോപിച്ചു.



