KeralaNews

‘കോമാളി’ രമേഷ് പിഷാരടിക്കെതിരായ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് ഡോ. തോമസ് ഐസക്ക്

പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും നടനുമായ രമേഷ് പിഷാരടിക്കെതിരായ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് മുന്‍മന്ത്രി ഡോ. തോമസ് ഐസക്ക്. രമേഷ് പിഷാരടിക്കെതിരെ ഉന്നയിച്ചത് രാഷ്ട്രീയ വിമര്‍ശനമാണ്. പലസ്തീന്‍ വിഷയത്തിലെ പിഷാരടിയുടെ അരാഷ്ട്രീയ നിലപാടിനെയാണ് വിമര്‍ശിച്ചത്. കോമാളി പദപ്രയോഗത്തില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നും ഡോ. തോമസ് ഐസക് പറഞ്ഞു.

രമേഷ് പിഷാരടിയുടെ അഭിനയമികവിനെ മോശമായി പറയാന്‍ ഉദ്ദേശിച്ചിട്ടില്ല. രാഷ്ട്രീയ വിമര്‍ശനമാണ് നടത്തിയത്. മധ്യേഷ്യന്‍ സംഘര്‍ഷത്തിലും, പലസ്തീന്‍ വിഷയത്തെക്കുറിച്ചും ഞങ്ങള്‍ക്കും കോണ്‍ഗ്രസിനും നിലപാടുണ്ട്. എന്നാല്‍, ആ നിലപാടുകള്‍ക്ക് വിരുദ്ധമായുള്ള പിഷാരടിയുടെ അരാഷ്ട്രീയ നിലപാടിനെയാണ് താന്‍ വിമര്‍ശിച്ചതെന്നും തോമസ് ഐസക് പറഞ്ഞു.

സംസ്‌കാരം സമരം ചെയ്താല്‍ കിട്ടുന്നതല്ലെന്നും, തോമസ് ഐസക്കിനോട് സ്‌നേഹം മാത്രമാണ് തനിക്കുള്ളതെന്നും, കോമാളി പ്രയോഗത്തില്‍ മറുപടിയായി രമേഷ് പിഷാരടി അഭിപ്രായപ്പെട്ടിരുന്നു. നാടകത്തില്‍ കൂടി രാഷ്ട്രീയം പ്രചരിപ്പിച്ചവരാണ് അവര്‍. എന്തിനാണ് ഇപ്പോള്‍ അസഹിഷ്ണുത?. കലാകാരന്മാര്‍ എന്നുമുതലാണ് സിപിഎമ്മിന് വെറുക്കപ്പെട്ടവരായത്?. ഒപ്പം നില്‍ക്കാത്തവര്‍ വെറുക്കപ്പെടേണ്ടവര്‍ ആണെന്ന നിലപാട് ശരിയല്ലെന്നും രമേഷ് പിഷാരടി പറഞ്ഞു.

കോമാളി വേഷം കെട്ടി നടക്കുന്ന നടന്മാരെ നിർത്താതെ ജനകീയ പിന്തുണയുള്ള ആരെയെങ്കിലും നിർത്തണമായിരുന്നു’ എന്നായിരുന്നു തോമസ് ഐസക്ക് കഴിഞ്ഞദിവസം അഭിപ്രായപ്പെട്ടത്. ജനങ്ങൾക്ക് അംഗീകാരമുള്ള സ്ഥാനാർത്ഥികളൊക്കെ ഉണ്ട്. ഇങ്ങനെയൊക്കെ കോമാളി വേഷം കെട്ടി നടക്കുന്ന നടന്മാരെയൊക്കെ പിടിച്ച് മല്‍സരിപ്പിച്ചിട്ട് അയ്യോ ഞങ്ങൾക്ക് വോട്ട് കിട്ടുന്നില്ല, ഞങ്ങളുടെ വോട്ട് ദേ എൽഡിഎഫ് ഭിന്നിപ്പിക്കാൻ പോകുന്നു എന്ന് പറഞ്ഞു നടന്നിട്ട് വല്ല കാര്യവും ഉണ്ടോ’ എന്നായിരുന്നു തോമസ് ഐസക്കിന്‍റെ പരിഹാസം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button