
നിലമ്പൂരില്‍ സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കാനുള്ള അവസാന വട്ട ചര്‍ച്ചകളിലേക്ക് കടന്ന് കോൺഗ്രസ് നേതൃത്വം. പിവി അൻവറുമായി തെരഞ്ഞെടുപ്പ് ചുമതലയുള്ള എപി അനില്‍കുമാര്‍ എംഎല്‍എ ഇന്ന് ചര്‍ച്ച നടത്തി. വിജയ സാധ്യത ഡിസിസി പ്രസിഡൻ്റ് വിഎസ് ജോയ്ക്കാണെന്ന നിലപാട് പിവി അൻവര്‍ ചര്‍ച്ചയില്‍ ആവര്‍ത്തിച്ചു.
മലപ്പുറം ഗസ്റ്റ് ഹൗസിലായിരുന്നു എപി അനില്‍ കുമാര്‍ -പിവി അൻവര്‍ കൂടിക്കാഴ്ച്ച. സ്ഥാനാര്‍ത്ഥിയെ തീരുമാനക്കുന്നതിനു മുമ്പ് പിവി അൻവറിന്‍റെ കൂടി അഭിപ്രായം തേടുമെന്ന് കോൺഗ്രസ് നേതൃത്വം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. രാജിവച്ച ദിവസം വാര്‍ത്താസമ്മേളനത്തില്‍ സ്ഥാനാര്‍ത്ഥി വിഎസ് ജോയ് ആകണമെന്ന അഭ്യര്‍ത്ഥന പിവി അൻവര്‍ മുന്നോട്ട് വച്ചിരുന്നു. ഈ കാര്യം ചര്‍ച്ചയിലും അൻവര്‍ ആവര്‍ത്തിച്ചു.
കഴിഞ്ഞ ദിവസം ആര്യാടൻ ഷൗക്കത്ത് ഒതായിയിലെ വീട്ടിലെത്തി പിവി അൻവറിനെ കണ്ടിരുന്നു. സ്ഥാനാര്‍ത്ഥിത്വത്തിലേക്ക് പരിഗണിക്കുമ്പോള്‍ എതിര്‍ക്കരുതെന്നും ആവശ്യപെട്ടു. എന്നാല്‍ അനുകൂലമായല്ല പിവി അൻവര്‍ പ്രതികരിച്ചതെന്നാണ് സൂചന. പിവി അൻവര്‍ അടക്കം എല്ലാ ഘടകങ്ങളും പരിഗണിച്ചായിരിക്കും സ്ഥാനാര്‍ത്ഥിയ കോൺഗ്രസ് തീരുമാനിക്കുകയെന്ന് എപി അനില്‍ കുമാര്‍ പറഞ്ഞു.
മുൻ ഉപതെരെഞ്ഞെടുപ്പുകളിലെന്നപോലെ തെരെഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്ന ദിവസം തന്നെ സ്ഥാനാര്‍ത്ഥിയേയും പ്രഖ്യാപിക്കാനാണ് കോൺഗ്രസ് നേതൃത്വം ആലോചിക്കുന്നത്. ആര്യാടൻ ഷൗക്കത്തും വിഎസ് ജോയിയും സീറ്റിനായി വലിയ സമ്മര്‍ദ്ദമാണ് നേതൃത്വത്തിനുണ്ടാക്കുന്നത്. ഇരുവരും കഴിയാവുന്നത്ര കോൺഗ്രസ് നേതാക്കളെക്കൊണ്ടും ഘടക ക്ഷി നേതാക്കളെക്കൊണ്ടും കോൺഗ്രസ് നേതാക്കളെ വിളിപ്പിക്കുന്നുണ്ട്. ആരെ തള്ളണം ആരെ തുണക്കണം എന്നറിയാതെ വലയുകയാണ് കോൺഗ്രസ് നേതൃത്വം.