NationalNewsPolitics

വിദ്യാഭ്യാസ വകുപ്പിന് ലഭിക്കേണ്ട 1500 കോടി കേന്ദ്രസര്‍ക്കാര്‍ നിഷേധിക്കുന്നു; മന്ത്രി

സംസ്ഥാനത്തെ വിദ്യാഭ്യാസ വകുപ്പിന് ലഭിക്കേണ്ട 1500 കോടി രൂപ കേന്ദ്രസര്‍ക്കാര്‍ നിഷേധിക്കുകയാണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ദേശീയ വിദ്യാഭ്യാസ നയം അംഗീകരിപ്പിക്കാനുളള സമ്മര്‍ദ്ദതന്ത്രത്തിന്റെ ഭാഗമായാണ് ഫണ്ട് തടഞ്ഞുവയ്ക്കുന്നതെന്നും പിഎം ശ്രീ ധാരണാപത്രം ഒപ്പുവയ്പ്പിക്കുകയാണ് കേന്ദ്രത്തിന്റെ ലക്ഷ്യമെന്നും വി ശിവന്‍കുട്ടി പറഞ്ഞു. വിഷയത്തില്‍ നിയമനടപടികളുമായി മുന്നോട്ടുപോകാനാണ് സംസ്ഥാനത്തിന്റെ തീരുമാനമെന്നും സമാന ആശങ്ക നേരിടുന്ന തമിഴ്‌നാടുമായി കേരളം ആശയവിനിമയം നടത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. വാര്‍ത്താക്കുറിപ്പിലൂടെയാണ് വി ശിവന്‍കുട്ടി ഇക്കാര്യം അറിയിച്ചത്.

‘തമിഴ്‌നാട്ടിലും കേരളത്തിലും പശ്ചിമബംഗാളിലും ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കാനും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയവുമായി ധാരണാപത്രങ്ങളില്‍ ഒപ്പുവയ്പ്പിക്കാനുമുളള നിര്‍ദേശത്തെ കേരളം എതിര്‍ക്കുന്നതാണ് കേന്ദ്രത്തെ പ്രകോപിപ്പിച്ചത്. ഇതോടെയാണ് പിഎം ശ്രീ ഉള്‍പ്പെടെയുളള വിവിധ വിദ്യാഭ്യാസ പദ്ധതികള്‍ക്കായി കേരളത്തിന് നല്‍കേണ്ട 1500.27 കോടി രൂപ കേന്ദ്രം നിഷേധിക്കുന്നത്. ഇത്തരം വിഷയങ്ങളില്‍ സംസ്ഥാനങ്ങളെ നിര്‍ബന്ധിക്കാന്‍ കഴിയില്ലെന്ന് സുപ്രീംകോടതി വിധിയുണ്ട്’- വി ശിവന്‍കുട്ടി പറഞ്ഞു.

കേന്ദ്ര വിദ്യാഭ്യാസമന്ത്രിയെയും എന്‍സിഇആര്‍ടി ജനറല്‍ കൗണ്‍സിലിനെയും കേരളത്തിന്റെ ആശങ്കകള്‍ ധരിപ്പിച്ചിട്ടും നടപടിയുണ്ടായില്ലെന്നും സമാന ആശങ്ക നേരിടുന്ന തമിഴ്‌നാട്ടിലെ വിദ്യാഭ്യാസ മന്ത്രിയുമായി ഉടന്‍ കൂടിക്കാഴ്ച്ച നടത്തുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button