
എൽഡിഎഫും യുഡിഎഫും അധികാരത്തിലെത്തിയാൽ ലൗ ജിഹാദ് വർധിക്കുമെന്ന പി കെ കൃഷ്ണദാസിന്റെ വിവാദ പ്രസംഗത്തിൽ പ്രതികരിച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ. പി കെ കൃഷ്ണദാസ് പറഞ്ഞത് പാർട്ടി അഭിപ്രായമല്ല. ലൗ ജിഹാദിൽ അങ്ങനെ അഭിപ്രായം പാർട്ടിക്ക് ഉണ്ടായിരുന്നെങ്കിൽ പ്രകടനപത്രികയിൽ അതുണ്ടാകുമായിരുന്നു. വികസിത കേരളം, സുരക്ഷിത കേരളം എന്നാണ് പ്രകടന പത്രികയിൽ പറഞ്ഞിട്ടുള്ളതെന്നും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.
എന്നാൽ ലൗ ജിഹാദ് ഇല്ലെന്ന് പറയാനാകില്ലെന്നും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി. ലൗ ജിഹാദ് എന്ന വിഷയം ഉണ്ട്. അതിന്റെ ലീഗൽ ക്രിമിനൽ ഡെഫനിഷൻ സിആർപിസിയിലോ ക്രിമിനൽ കോഡിലോ ഇല്ല. അതാണ് കൊണ്ടു വരേണ്ടത്. എന്താണോ പ്രോസിക്യൂട്ടബിൾ ക്രൈം എന്നതിന്റെ ഡെഫനിഷൻ ഇന്ന് ഇല്ല. അത് ചർച്ച ചെയ്യേണ്ടതാണെന്നും രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേർത്തു.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പങ്കെടുത്ത കാട്ടാക്കടയിലെ പൊതുസമ്മേളനത്തിലായിരുന്നു പി കെ കൃഷ്ണദാസിന്റെ വിവാദപ്രസംഗം. എൽഡിഎഫും യുഡിഎഫും അധികാരത്തിലെത്തിയാൽ ലൗ ജിഹാദ് നടപ്പാക്കുമെന്നാണ് കൃഷ്ണദാസ് പറഞ്ഞത്. മാർക്‌സിസ്റ്റ് പാർട്ടിയും കോൺഗ്രസും രണ്ടല്ല, ഒന്നാണെന്ന് ചൂണ്ടിക്കാട്ടിക്കൊണ്ടായിരുന്നു കൃഷ്ണദാസിന്റെ പരാമർശം.
മാർക്‌സിസ്റ്റ് പാർട്ടിയും കോൺഗ്രസും നേതൃത്വത്തിലുള്ള മുന്നണികൾ അധികാരത്തിൽ വന്നാൽ ആരാണ് ആ സർക്കാരിനെ നിയന്ത്രിക്കുക? ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയേയും പോലുള്ള പാകിസ്ഥാൻ അനുകൂല ദേശവിരുദ്ധ സംഘടനകളായിരിക്കും. അതുകൊണ്ട് എന്താണ് ഉണ്ടാകാൻ പോകുന്നത്. ഹിന്ദു, ക്രൈസ്തവ പെൺകുട്ടികളെ പ്രണയം നടിച്ച് ലൗജിഹാദിന്റെ പേരിൽ രാജ്യദ്രോഹ പ്രവർത്തനത്തിന് റിക്രൂട്ട് ചെയ്യിപ്പിക്കുകയാകും കേരളത്തിൽ നടക്കാൻ പോകുന്നത്.
‘സുരേഷ് ഗോപിയെ ജയിപ്പിക്കാന്‍ ടി എന്‍ പ്രതാപൻ എട്ടു കോടി നല്‍കി, പണം കൊണ്ടുവന്നത് മകന്‍റെ കാറില്‍’
കൈപ്പത്തിയിൽ വോട്ടുചെയ്താലും അരിവാൾചുറ്റിക നക്ഷത്രത്തിൽ വോട്ടുചെയ്താലും ഹിന്ദു, ക്രൈസ്തവ ഭവനങ്ങളിലെ പെൺകുട്ടികളെ പ്രണയം നടിച്ച് രാജ്യദ്രോഹ പ്രവർത്തനത്തിന് റിക്രൂട്ട് ചെയ്യുന്ന പ്രവർത്തനമായിരിക്കും നടക്കുക. ഇതിന് അനുവദിക്കണമോ എന്ന് കേരളത്തിലെ വോട്ടർമാർ ചിന്തിക്കണം. അപകടകരമായ സാഹചര്യം കേരളത്തിൽ വരാൻ പോവുകയാണ്. ഒരുഭാഗത്ത് ജമാഅത്തെ ഇസ്ലാമി, മറുഭാഗത്ത് എസ്ഡിപിഐ. ഇത് രണ്ടും രാജ്യദ്രോഹ, പാക് അനുകൂല സംഘടനകളാണ്. ഈ രണ്ട് സംഘടനകളുമായിട്ടാണ് കോൺഗ്രസും മാർക്‌സിസ്റ്റ് പാർട്ടിയും സഖ്യവും സഹകരണവും ഉണ്ടാക്കിയത്. പി.കെ. കൃഷ്ണദാസ് പറഞ്ഞു.



