
തിരുവനന്തപുരം തിരുമലയിൽ ആത്മഹത്യ ചെയ്ത ബിജെപി കൗണ്‍സിലർ അനിൽകുമാർ പ്രസിഡൻറായിരുന്ന സഹകരണ സംഘത്തിന് പൊലീസ് നോട്ടീസ്. സഹകരണ സംഘത്തിലെ ഡയറക്ടർ ബോർഡിലെ വിശദാംശങ്ങളും ഓഡിറ്റ് റിപ്പോർട്ടും ആവശ്യപ്പെട്ടാണ് സംഘം സെക്രട്ടറിക്ക് പൊലീസ് നോട്ടീസ് നൽകിയത്. അന്വേഷണം കന്‍റോണ്‍മെന്‍റ് അസി.കമ്മീഷണറുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിന് കൈമാറി. 15 വർഷത്തോളം അനിൽകുമാർ പ്രസിഡൻറായിരുന്നു സഹകരണ സംഘത്തിന് ആറു കോടിയുടെ സാമ്പത്തിക പ്രതിസന്ധിയുണ്ട്. ചട്ടവിരുദ്ധമായ വായ്പയും ശമ്പളവും നിയമനവും നൽകിയതിലൂടെ കോടികളുടെ നഷ്ടം സംഭവിച്ചുവെന്ന് സഹകരണ വകുപ്പിന്‍റെ അന്വേഷണത്തിലും കണ്ടെത്തിയിട്ടുണ്ട്.
സംഘം സ്ഥിതി ചെയ്യുന്നത് തമ്പാനൂർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ്. സഹകരണ സംഘത്തിന് പ്രതിസന്ധിയുണ്ടായിരുന്നോ എന്നും അതിലൂടെ ആരെങ്കിലും അനിലിനെ മാനസികമായി സമ്മർദ്ദനത്തിലാക്കിയോ എന്നുമാണ് നിലവിൽ നടക്കുന്ന അന്വേഷണം. പൂജപ്പുര പൊലീസ് നടത്തുന്ന അന്വേഷണത്തിന്‍റെ ഫയൽ ഇന്ന് കന്‍റോന്‍മെന്‍റ് അസി.കമ്മീഷണർക്ക് കൈമാറും. അസിസ്റ്റൻറ് കമ്മീഷണറുടെ നേതൃത്വത്തുള്ള പ്രത്യേക സംഘമാണ് ഇനി കേസന്വേഷിക്കുന്നത്. അനിലിന്‍റെ കുടുംബാംഗങ്ങളുടെ മൊഴി ഇനി രേഖപ്പെടുത്തും. ബിജെപി നേതാക്കളും പ്രവർത്തകരുമെടുത്ത വായ്പ തിരിച്ചക്കടക്കാനാകാതെ സംഘത്തെ പ്രതിസന്ധിലാക്കിയെന്നാണ് സിപിഎം ആരോപണം. അന്വേഷണം സംസ്ഥാന ക്രൈം ബ്രാഞ്ചിന് കൈമാറാനുള്ള സാധ്യതയമുണ്ട്.