
എയിംസ് ആലപ്പുഴയിൽ തന്നെ സ്ഥാപിക്കണമെന്ന നിലപാട് ആവർത്തിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. വികസന കാര്യങ്ങളിൽ മറ്റ് ജില്ലകളെ അപേക്ഷിച്ച് പിന്നോക്കം നിൽക്കുന്ന ആലപ്പുഴയെ മുന്നോട്ട് കൊണ്ടുവരേണ്ടത് നമ്മുടെ കടമയാണെന്ന് അദ്ദേഹം പറഞ്ഞു. 13 ജില്ലകളെടുത്ത് പരിശോധിച്ചാൽ ഇടുക്കിയേക്കാൾ പിന്നിലാണ് ആലപ്പുഴ. ഈ ജില്ല വലിയ ദുരിതമാണ് നേരിടുന്നത്. അതിനാൽ, ആലപ്പുഴയിൽ എയിംസ് സ്ഥാപിക്കണമെന്നത് ഈ നാടിന്റെ വികസനത്തിന് അനിവാര്യമാണ്. എയിംസ് ആലപ്പുഴയിൽ തന്നെ വരണമെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
അതേസമയം, ചില രാഷ്ട്രീയ ലക്ഷ്യങ്ങൾ മുൻനിർത്തി ആലപ്പുഴയിൽ എയിംസ് വേണ്ടെന്ന് ആരെങ്കിലും വാദിച്ചാൽ താൻ അത് നിർബന്ധമായും തൃശൂരിൽ കൊണ്ടുവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ വിഷയത്തിൽ കേന്ദ്ര സർക്കാരിൽ നിന്ന് പൂർണ്ണ പിന്തുണ ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
തൃശ്ശൂരും പരിഗണനയിൽ എയിംസിന് തൃശൂരിൽ സ്ഥലമില്ലെന്നാണ് മുഖ്യമന്ത്രിയുടെ ചീഫ് സെക്രട്ടറി അറിയിച്ചത്. എന്നാൽ തിരുവനന്തപുരത്ത് സ്ഥലം നൽകാമെന്നും അദ്ദേഹം പറഞ്ഞു. തൃശൂരിൽ എയിംസ് വരുന്നതിനെ ചിലർ എതിർക്കുന്നത് അത് തനിക്ക് പെരുമയായി മാറുമെന്ന ഭയം കൊണ്ടാണെന്നും സുരേഷ് ഗോപി ആരോപിച്ചു. “ഒരു ആവശ്യം എതിർക്കപ്പെട്ടാൽ അതിനുള്ള പ്രതിവിധി താൻ കണ്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.