
കമ്മ്യൂണിസ്റ്റ് പാർട്ടിയാണ് നമ്മുടെ കേരളത്തിൽ ഏറ്റവും അധികം വേട്ടയാടപ്പെട്ട പാർട്ടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അഴീക്കോടൻ സ്മാരക മന്ദിരത്തിന്റെ ഔപചാരികമായ ഉദ്ഘാടനം നിർവ്വഹിച്ച് കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സിപിഐഎം എന്ന നിലക്ക് പ്രവർത്തനം ആരംഭിച്ചപ്പോൾ, ആ പ്രവർത്തനത്തിന് ഫലപ്രദമായ നേതൃത്വം ഏറ്റെടുത്ത് കേരളത്തിലാകെ സംഘടനാ കാര്യങ്ങളിൽ നോക്കിയിരുന്നത് സഖാവ് സിഎച്ച്, സഖാവ് അഴീക്കോടൻ എന്നിവരായിരുന്നു. പാർട്ടി കെട്ടിപ്പടുക്കുന്നതിനുവേണ്ടി പാർട്ടി നിർദ്ദേശമനുസരിച്ച് ഇരുവരും ഓടിനടക്കുന്ന ഭാരവാഹികളായിരുന്നു.
എന്നാൽ, സിപിഐഎമ്മിനെ തകർക്കുക എന്നത് തന്നെയായിരുന്നു ചിലരുടെ വ്യക്തമായ ലക്ഷ്യം. അഴീക്കോടെ നിഷ്പാസനം ചെയ്യുന്നതിലൂടെ കേരളത്തിലെ സിപിഐഎമ്മിന്റെ പ്രവർത്തനം തീർത്തും താളം തെറ്റി പുറകോട്ട് പോകാൻ സാധിക്കുമെന്ന് കരുതിയവരുണ്ടായിരുന്നു. ഇത്തരത്തിൽ അനേകം ആക്രമണങ്ങൾക്ക് സാക്ഷ്യം വഹിക്കേണ്ടി വന്നതും, അതുമായി ബന്ധപ്പെട്ട് ഒരുപാട് കാര്യങ്ങൾക്ക് സാക്ഷ്യം വഹിക്കുകയും നേതൃത്വം വഹിക്കുകയും ചെയ്ത ഒരു മന്ദിരമാണ് അഴീക്കോട് സ്മാരകം.
ഈ മന്ദിരത്തിൽ പാർട്ടിയുടെ നേതൃത്വം ഏറ്റെടുത്ത് പ്രവർത്തിച്ച ഒട്ടേറെ സഖാക്കൾ ഇപ്പോൾ നമ്മുടെ കൂടെയില്ല. എന്നാൽ അവരെല്ലാവരും അനുഭവിക്കേണ്ടി വന്ന ത്യാഗം വലുതാണ്. ഈ ത്യാഗവും അനുഭവങ്ങളും കാരണം, കമ്മ്യൂണിസ്റ്റ് സൈന്യത്തിന്റെ ഭാഗമായ ആ സഖാക്കളെല്ലാം ഒരുതരത്തിലുള്ള ആത്മവീര്യവും ചോരാതെ എല്ലാ പ്രതിസന്ധികളെയും പാഠങ്ങളായി നേരിടാൻ തീർത്തുനിൽക്കാനും ധീരമായ നേതൃത്വങ്ങൾക്ക് പിന്നിൽ അണിനിരക്കാനും ധൈര്യം സംഭരിച്ചു എന്നും അദ്ദേഹം പറഞ്ഞു.



