NationalNews

പൗരന്മാരെ സേനയിലേക്ക് റിക്രൂട്ട് ചെയ്യുന്നത് ഉടന്‍ അവസാനിപ്പിക്കണം: റഷ്യയോട് വിദേശകാര്യമന്ത്രാലയം

ഇന്ത്യന്‍ പൗരന്മാരെ സായുധ സേനയിലേക്ക് റിക്രൂട്ട് ചെയ്യുന്നത് ഉടന്‍ നിര്‍ത്തണമെന്ന് റഷ്യയോട് ഇന്ത്യ ആവശ്യപ്പെട്ടു. റഷ്യന്‍ സൈന്യത്തിലെ സപ്പോര്‍ട്ട് സ്റ്റാഫ് പോലുള്ള നോണ്‍-കോംബാറ്റ് റോളുകളില്‍ നിലവില്‍ സേവനമനുഷ്ഠിക്കുന്ന എല്ലാ ഇന്ത്യക്കാരെയും മോചിപ്പിക്കണമെന്നും വിദേശകാര്യമന്ത്രാലയം ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ വിദേശകാര്യ മന്ത്രാലയം കര്‍ശനമായ മുന്നറിയിപ്പ് പുറപ്പെടുവിച്ചു.

‘റഷ്യന്‍ സൈന്യത്തിലേക്ക് ഇന്ത്യക്കാരെ റിക്രൂട്ട് ചെയ്ത റിപ്പോര്‍ട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടു. ഈ നടപടിയില്‍ അടങ്ങിയ അപകടസാധ്യതകള്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ പലതവണ സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുള്ളതാണ്. ഇന്ത്യന്‍ പൗരന്മാര്‍ക്ക് മുന്നറിയിപ്പും നല്‍കിയിട്ടുള്ളതാണ്.’ വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ പറഞ്ഞു.

ഈ വിഷയം മോസ്‌കോയിലേയും ന്യൂഡല്‍ഹിയിലേയും അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. ‘ഈ നടപടി അവസാനിപ്പിക്കണമെന്നും ഇന്ത്യന്‍ പൗരന്മാരെ വിട്ടയക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. റഷ്യന്‍ സൈന്യത്തില്‍ ചേര്‍ന്നതിനെത്തുടര്‍ന്ന് ബുദ്ധിമുട്ടിലായ ഇന്ത്യന്‍ പൗരന്മാരുടെ കുടുംബങ്ങളുമായി ബന്ധപ്പെട്ടിട്ടുണ്ട്’. രണ്‍ധീര്‍ ജയ്സ്വാള്‍ അറിയിച്ചു.

റഷ്യന്‍ സൈന്യത്തിന്റെ തൊഴില്‍ വാഗ്ദാനങ്ങളില്‍ വീഴരുതെന്ന് പൗരന്മാരെ ഉപദേശിച്ചുകൊണ്ട് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം മുന്നറിയിപ്പ് ആവര്‍ത്തിച്ചിട്ടുണ്ട്. ഇത്തരമൊരു നടപടിയിലെ അപകടസാധ്യതകള്‍ അറിയിപ്പില്‍ വിദേശകാര്യമന്ത്രാലയം ചൂണ്ടിക്കാണിച്ചിട്ടുണ്ട്. അപകടം നിറഞ്ഞ നടപടിയാണതെന്നും വിദേശകാര്യ വക്താവ് ജയ്‌സ്വാള്‍ കൂട്ടിച്ചേര്‍ത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button